കൊച്ചി: കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നേരിടുന്ന ആലപ്പുഴ മുൻ ഡിവൈഎസ്പി മധു ബാബുവിനെതിരെ സിനിമ നിർമാതാവ് ഷീല കുര്യൻ ഹൈക്കോടതിയിൽ. മധു ബാബു മോശമായി പെരുമാറുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു എന്നു കാണിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ സംസ്ഥാന പൊലീസ് മേധാവിയടക്കമുള്ളവരോടു വിശദീകരണം തേടി. മധു ബാബുവിനും ഹൈക്കോടതി നോട്ടിസ് അയച്ചു. ഒരുമാസത്തിനകം മറുപടി സമർപ്പിക്കണം. നവംബർ 13നു കേസ് വീണ്ടും പരിഗണിക്കും.
2021ൽ തന്റെ പക്കൽ നിന്ന് ആലപ്പുഴ സ്വദേശി 15 ലക്ഷം രൂപ കടമായി വാങ്ങുകയും പല തവണ ആവശ്യപ്പെട്ടിട്ടും ഇത് തിരികെ തന്നില്ലെന്നുമുള്ള ഷീല കുര്യന്റെ പരാതിയാണ് കേസിനാസ്പദം. തുടർച്ചയായി ആലപ്പുഴ സ്വദേശിയെ ബന്ധപ്പെട്ടെങ്കിലും ഇയാൾ പണം നൽകിയില്ല. തുടർന്ന് ആലപ്പുഴ സ്വദേശിയുടെ ഭാര്യ തന്നെ ഫോണിൽ വിളിച്ച് മോശമായി പെരുമാറിയെന്നും പിറ്റേന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതായും ഷീല പറയുന്നു. തുടർന്ന് രണ്ടാഴ്ചയ്ക്ക് ശേഷം ഡിവൈഎസ്പി വിളിപ്പിച്ചു. ആലപ്പുഴ സ്വദേശിയും ഹാജരായിരുന്നു.
പരാതി കേൾക്കുന്നതിനു പകരം മോശം വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുകയും അശ്ലീലമായ രീതിയിൽ ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തെന്നാണ് ഷീലയുടെ പരാതി. തുടർന്ന് മധു ബാബുവിനെതിരെ െേകസടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് കഴിഞ്ഞ മാസം ഒടുവിൽ മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഷീല ഹൈക്കോടതിയെ സമീപിച്ചത്.
എസ്എഫ്ഐ നേതാവ് ജയകൃഷ്ണനെ കസ്റ്റഡിയിൽ വച്ച് മർദിച്ചുവെന്ന ആരോപണം നേരിടുന്ന മധു ബാബുവിനെ അടുത്തിടെ ജില്ലാ സ്പെഷൽ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെ വിവിധ ജില്ലകളിൽ നിന്നും മധുവിനെതിരെ സമാന രീതിയിൽ കസ്റ്റഡി മർദന ആരോപണങ്ങൾ ഉയർന്നിരുന്നു.
