സാമിനൊപ്പം താമസിച്ച വിയറ്റ്‌നാം യുവതി ജെസിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് നിർണായകം; ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം

 

കോട്ടയം: ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൊക്കയിൽ തള്ളിയ കേസിൽ എംജി സർവകലാശാല ക്യാംപസിലെ പാറക്കുളത്തിൽ നിന്ന് കണ്ടെടുത്ത ജെസിയുടെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കാൻ ഒരുങ്ങി പൊലീസ്. ഏറ്റുമാനൂർ- കുറവിലങ്ങാട് റോഡിൽ രത്‌നഗിരി പള്ളിക്ക് സമീപം അൽഫോൻസാ സ്‌കൂളിനോട് ചേർന്ന് റോഡരികിലുള്ള കപ്പടക്കുന്നേൽ വീടിന്റെ ഒന്നാംനിലയിൽ മുൻപ് സാം കെ ജോർജിനൊപ്പം താമസിച്ചിരുന്ന വിയറ്റ്‌നാം യുവതി ജെസിയുമായി വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റിൽ നിന്ന് സാമിനെതിരായി കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ജെസിയെ കൂടാതെ ഇളയമകനെയും കൊല്ലാൻ സാം പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങളും ഫോണിൽനിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുകയാണ് പൊലീസ്.


അതിനിടെ വിയറ്റ്‌നാം, ഇറാൻ, യുഎഇ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളുമായി സാമിന് ബന്ധമുണ്ടായിരുന്നുവെന്നു ജെസിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇവരെ സംബന്ധിച്ചും വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. നേരത്തെ, എംജി യൂണിവേഴ്‌സിറ്റി ക്യാംപസിലെ പാറക്കുളത്തിൽ 6 പേരടങ്ങിയ തിരച്ചിൽ സംഘം ഒന്നര മണിക്കൂറോളം തിരച്ചിൽ നടത്തിയാണ് ഫോൺ കണ്ടെത്തിയത്. കുളത്തിന്റെ പല ഭാഗങ്ങളിലും 60 അടിയിലേറെ താഴ്ചയുണ്ട്. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ സാമിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.


കൊലക്കുറ്റത്തിനു പിടിയിലായിട്ടും സാമിന്റെ ക്രൂര മനോഭാവത്തിൽ മാറ്റമില്ലെന്ന് പൊലീസ് പറഞ്ഞു. ആരെയും കൂസാത്ത ഭാവത്തിലാണ് സാം കെ ജോർജ്. 'അവൾ കൊല്ലപ്പെടേണ്ടവളാണ്' എന്ന് ചോദ്യം ചെയ്യലിനിടെ സാം പറഞ്ഞതായാണ് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.


സാമിന് മറ്റു സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിനും ജെസിയുമായി ഉണ്ടായിരുന്ന രണ്ടു കേസുകളിൽ വിധി പ്രതികൂലമാകുമെന്നും സ്വത്തുക്കൾ നഷ്ടമാകുമെന്നും കരുതിയുമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളം വ്യൂ പോയിന്റിൽ റോഡിൽ നിന്ന് 50 അടി താഴ്ചയിൽനിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം മൈസൂരിലേക്ക് കടന്ന സാം അവിടെവച്ചാണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം പിടിയിലായ ഇറാനിയൻ യുവതിയെ പൊലീസ് പിന്നീട് വിട്ടയച്ചു.

Previous Post Next Post