സുബീൻ ഗാർഗ് മരിച്ചത് സ്‌കൂബ ഡൈവിങ്ങിനിടെയല്ല, ദുരൂഹതയേറുന്നു; ഗായികയുൾപ്പെടെ രണ്ട് സഹപ്രവർത്തകർ കൂടി അറസ്റ്റിൽ

 

ഗുവാഹത്തി: സംഗീതജ്ഞൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. സുബീൻ ഗാർഗ് സിംഗപ്പൂരിൽ വച്ച് മരിച്ചത് സ്‌കൂബ ഡൈവിങ്ങിനിടെയല്ലെന്നും കടലിൽ നീന്തുന്നതിനിടെയാണെന്നുമാണ് പുതിയ റിപ്പോർട്ടുകൾ. ഇതിനിടെ മരണവുമായി ബന്ധപ്പെട്ട് സുബീനുമായി വളരെ അടുപ്പമുള്ള രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമി, ഗായിക അമൃത്പ്രഭ മഹന്ത എന്നിവരാണ് പിടിയിലായത്. സിംഗപ്പൂർ യാത്രയിൽ ഇരുവരും സുബിന് ഒപ്പം ഉണ്ടായിരുന്ന ഇരുവരെയും ആറു ദിവസത്തെ ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റു ചെയ്തത്. ഇതോടെ മരണവുമായി ബന്ധപ്പെട്ടത് ആകെ അറസ്റ്റിലായവരുടെ എണ്ണം നാലായി.


സുബീൻ ഗാർഗിന്റെ മാനേജർ സിദ്ധാർഥ് ശർമ, നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മാനേജർ ശ്യാംകാനു മഹന്ത എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റ് രണ്ട് പേർ. ഗൂഢാലോചന, മനഃപൂർവമല്ലാത്ത നരഹത്യ എന്നി വകുപ്പുകൾ ചുമത്തിയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.


സുബീൻ ഗാർഗ് കടലിൽ നീന്തുമ്പോൾ ശേഖർ ജ്യോതി ഗോസ്വാമിയും ഒപ്പമുണ്ടായിരുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന ദൃശ്യങ്ങൾ മഹന്തയുടെ ഫോണിൽ റെക്കോർഡ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ. സുബീൻ ഗാർഗിന്റെ മരണം വിദേശത്ത് സംഭവിച്ചതിനാൽ സിംഗപ്പൂർ അധികൃതരുമായി ഏകോപിപ്പിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥരുടെ ഒരു സംഘം സിംഗപ്പൂരിലേക്ക് പോകും. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കേസ് അന്വേഷിക്കുന്ന എസ്ഐടിയുടെ തലവനായ ഗുപ്ത പറയുന്നു.


സുബീന്റെ മൃതദേഹം സിംഗപ്പൂരിൽ വച്ച് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ഈ റിപ്പോർട്ട് സുബീന്റെ കുടുംബത്തിന് നേരിട്ട് കൈമാറും. ഇന്ത്യയിൽ എത്തിച്ച ശേഷവും മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. എന്നാൽ, ആന്തരികാവയവങ്ങളുടെ ഫൊറൻസിക് പരിശോധന പൂർത്തിയായിട്ടില്ല. ഈ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാവുകയുള്ളു. സെപ്തംബർ 19നാണു സുബീൻ ഗാർഗ് സിംഗപ്പൂരിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായി സിംഗപ്പൂർ എത്തിയപ്പോഴായിരുന്നു മരണം.

Previous Post Next Post