തിരുവനന്തപുരം: ചാക്കയിൽ രണ്ടു വയസ്സുള്ള നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 67 വർഷം തടവുശിക്ഷ. തിരുവനന്തപുരം വർക്കല ഇടവ സ്വദേശി ഹസൻകുട്ടിക്കാണ് ശിക്ഷ വിധിച്ചത്. 1. 20 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
2024 ഫെബ്രുവരി 18 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തിരുവനന്തപുരം ചാക്ക റെയിൽവേ പാളത്തിന് സമീപം പുറമ്പോക്ക് ഭൂമിയിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങികയായിരുന്ന ഹൈദരാബാദ് സ്വദേശിയായ രണ്ടു വയസ്സുള്ള പെൺകുട്ടിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്.
പീഡിപ്പിച്ച ശേഷം റെയിൽവേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടിൽ ഉപേക്ഷിച്ചു. പിന്നാലെ രാത്രിയിൽ അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച ശേഷം ഹസൻകുട്ടി ആദ്യം ആലുവയിലും പിന്നാലെ പളനിയിലും പോയി രൂപ മാറ്റം വരുത്തി. പിന്നീട് കൊല്ലത്തു നിന്നുമാണ് പ്രതി പിടിയിലായത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
