തിരുവനന്തപുരം: കേരളത്തിൽ അഞ്ച് പുതിയ ദേശീയപാതകൾ കൂടി വികസിപ്പിക്കുന്നു. രാമനാട്ടുകര - കോഴിക്കോട് എയർപോർട്ട് റോഡ്, കണ്ണൂർ വിമാനത്താവള റോഡ് ( ചൊവ്വ - മട്ടന്നൂർ ), കൊടൂങ്ങല്ലൂർ - അങ്കമാലി , വൈപ്പിൻ - മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവ ദേശീയപാതാ നിലവാരത്തിലേക്ക് ഉയർത്തുന്നത്. വികസന പദ്ധതിയുടെ പദ്ധതിരേഖ തയ്യാറാക്കാൻ നടപടികൾ തുടങ്ങിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.
പദ്ധതി രേഖ തയ്യാറാക്കുന്നതിന് ഏജൻസിയെ തെരഞ്ഞെടുക്കുവാനുള്ള ടെൻഡർ നടപടികൾ ദേശീയപാതാ അതോറിറ്റി ആരംഭിച്ചതായും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. കൊച്ചി - മധുര ദേശീയപാതയിൽ കോതമംഗലം, മൂവാറ്റുപുഴ ബൈപാസ് നിർമാണത്തിനുള്ള പദ്ധതി രേഖയും തയ്യാറാക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയെ ഡൽഹിയിൽ സന്ദർശിച്ച ഘട്ടത്തിലാണ് കൂടുതൽ പാതകൾ ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തണം എന്ന ആവശ്യം ഉന്നയിച്ചത്. അതിനുള്ള വിശദമായ നിർദ്ദേശവും സംസ്ഥാന സർക്കാർ സമർപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അഞ്ചു പുതിയ ദേശീയപാതകളുടെ പദ്ധതി രേഖ തയ്യാറാക്കുവാനുള്ള നടപടികൾ ആരംഭിച്ചിട്ടുള്ളത് എന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ ജനങ്ങളുടെ ദീർഘകാലത്തെ സ്വപ്നമാണ് ഈ പാതകളുടെ വികസനം. ഇത് യാഥാർഥ്യമാക്കുവാൻ എല്ലാ സഹായവും നൽകിയ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയോടും ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പിന്റെ നന്ദി അറിയിക്കുന്നതായും മന്ത്രി കുറിപ്പിൽ അറിയിച്ചു.
