തമിഴ്നാട് വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു. ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിന് സമീപം പുലർച്ചെ രണ്ടരയ്ക്കാണ് സംഭവം ഉണ്ടായത്.
അസലാ (52), ഹേമശ്രീ ( രണ്ടര വയസ്) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് കാട്ടാനകള്‍ വീടിന്റെ ജനല്‍ തകർക്കുന്നതറിഞ്ഞ് കുഞ്ഞുമായി രക്ഷപെടാൻ പുറത്തിറങ്ങിയതായിരുന്നു മുത്തശ്ശി. ഈ സമയം വീടിന്റെ മുൻഭാഗത്ത് നില്‍ക്കുകയായിരുന്ന മറ്റൊരു കാട്ടാന ഇരുവരെയും ആക്രമിക്കുകയായിരുന്നു. കുഞ്ഞ് തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ മുത്തശ്ശിയെ വാല്‍പ്പാറ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വാല്‍പ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.