കൊച്ചി: മലയാളത്തിലെ വാർത്താ ചാനലുകൾ തമ്മിലുള്ള കിടമത്സരം നിയമ പോരാട്ടത്തിലേക്ക് തിരിയുന്നു. എഷ്യാനെറ്റ് ന്യൂസ് മേധാവിയും റിപ്പോർട്ടർ ടിവിയുമാണ് പരസ്പരം നിയമ നടപടിക്ക് ഒരുങ്ങിയിരിക്കുന്നത്. വ്യാജ വാർത്ത നൽകിയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി. രാജീവ് ചന്ദ്ര ശേഖറുമായി ബന്ധമില്ലാത്ത ബിപിഎൽ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി വ്യാജവാർത്ത നൽകിയെന്നാണ് ആരോപണം.
അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നിരന്തരം വ്യാജ വാർത്തകൾ ചമച്ചെന്ന് ആരോപിച്ചാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ റിപ്പോർട്ടർ ടിവിയുടെ നീക്കം. രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ 15 പേർക്കാണ് ആന്റോ അഗസ്റ്റിൻ മേധാവിയായ റിപ്പോർട്ടർ ടിവി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. 150 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷാണ് റിപ്പോർട്ടർ ടിവിക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. റിപ്പോർട്ടർ ടി വി ഉടമ ആന്റോ അഗസ്റ്റിൻ, എഡിറ്റോറിയൽ മേധാവിമാരായ അരുൺകുമാർ, സ്മൃതി പരുത്തിക്കാട്, ജിമ്മി ജയിംസ്, സുജയ പാർവതി, തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടർമാർ, കർണ്ണാടകയിലെ അഭിഭാഷകനായ കെ.എൻ. ജഗദീഷ് കുമാർ എന്നിവർക്കെതിരെയാണ് കേസ് നൽകുന്നത്. പാർട്ടിയെ അപകീർത്തിപ്പെടുത്തി വ്യാജ വാർത്ത സംപ്രേഷണം ചെയ്തതെന്നു നോട്ടീസിൽ പറയുന്നു.
ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ മനപൂർവ്വം അപകീർത്തിപ്പെടുത്തി വ്യാജ വാർത്ത ചെയ്തുവെന്നും ഇതുവഴി പാർട്ടിക്ക് വലിയ മാനനഷ്ടം സംഭവിച്ചെന്നും എറണാകുളത്തെ ആർ വി എസ് അസോസിയേറ്റ് വഴി ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ അഡ്വ. എസ് സുരേഷ് ആരോപിക്കുന്നു. റിപ്പോർട്ടർ ടി വി, ബി ജെ പി അധ്യക്ഷനെതിരെ ചെയ്ത മുഴുവൻ വ്യാജവാർത്തകളും ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.
അതേസമയം, റിപ്പോർട്ടർ നൽകിയ മറ്റൊരു ഹർജിയിൽ വ്യാജ വാർത്തകൾ നൽകുന്നതിൽ നിന്ന് ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങ്ങളെ ബെംഗളുരു പ്രിൻസിപ്പൽ സിറ്റി സിവിൽ കോടതി വിലക്കി. ഇതിന് പിന്നാലെയാണ് പുതിയ നോട്ടീസ്. രാജീവ് ചന്ദ്രശേഖറിന് പുറമേ സിന്ധു സൂര്യകുമാർ, വിനു വി ജോൺ, പി ജി സുരേഷ് കുമാർ, അബ്‌ജോദ് വർഗീസ്, അനൂപ് ബാലചന്ദ്രൻ, ജോഷി കുര്യൻ, അഖില നന്ദകുമാർ, ജെവിൻ ടുട്ടു, അശ്വിൻ വല്ലത്ത്, റോബിൻ മാത്യു എന്നിവർക്കാണ് നോട്ടീസ് അയച്ചത്.
