തിരുവനന്തപുരം: ചോർച്ച തടയാനും തുണി ഉണക്കാനുമായി വീടിന് മുകളിൽ ഷീറ്റ്, ഓട് എന്നിവകൊണ്ടുള്ള റൂഫിങ് പണിയുന്നവർക്ക് ഇനിമുതൽ അതത് തദ്ദേശസ്ഥാപനത്തിന്റെ അനുമതി വേണ്ട. മൂന്നു നിലവരെയുള്ള വീടുകൾക്ക് ഇളവ് അനുവദിച്ച് കൊണ്ട് കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ വരുത്തിയ മാറ്റം നിലവിൽ വന്നു.
എന്നാൽ ടെറസിൽ നിന്ന് ഷീറ്റിലേക്കുള്ള ഉയരം 2.4 മീറ്ററിൽ കൂടരുതെന്നും വ്യവസ്ഥയിൽ പറയുന്നു. 300 ച.മീറ്റർ വരുന്ന താമസകെട്ടിടങ്ങൾക്ക് മുൻവശത്തും പിൻവശത്തും പരമാവധി 15 ച. മീറ്റർ വരെ വിസ്തൃതിയിൽ റോഡിൽ നിന്നും ചുരുങ്ങിയത് 60 സെ.മീ ദൂരം പാലിച്ച് ഷീറ്റ് റൂഫിങ് പണിയുന്നതും അനുവദനീയമാക്കി. സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് ലഭിക്കുന്ന കെട്ടിടങ്ങളുടെ ഗണത്തിൽ കൂടുതൽ കെട്ടിടങ്ങൾ ഉൾപ്പെടുത്തിയാണ് കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇളവ് വരുത്തിയത്.
നിലവിൽ 300 ച. മീറ്റർ വരെ വിസ്തീർണ്ണമുള്ളതും രണ്ട് നില വരെയുള്ളതും ഏഴ് മീറ്റർ ഉയരവുമുള്ള വീടുകളെയാണ് ലോ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇനിമുതൽ, ഉയരം പരിഗണിക്കാതെ തന്നെ രണ്ടുനില വരെയുള്ള 300 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ അധികരിക്കാത്ത എല്ലാ കെട്ടിടങ്ങൾക്കും ഉദ്യോഗസ്ഥ ഇടപെടലോ പരിശോധനകളോ ഇല്ലാതെ തത്സമയം അനുമതി ലഭിക്കും. ഇതുവഴി ഏകദേശം 80 ശതമാനത്തോളം വീടുകൾക്കും അപേക്ഷ സമർപ്പിച്ചാലുടൻ നിർമ്മാണാനുമതി ലഭിക്കും.
രണ്ടു സെന്റുവരെയുള്ള സ്ഥലത്ത് പരമാവധി 100 ചതു.മീറ്ററുള്ള വീടുകൾക്ക്, മൂന്നു മീറ്ററിൽ അധികരിക്കാത്ത വീതിയുള്ള നോട്ടിഫൈഡ് അല്ലാത്ത റോഡിൽനിന്നുള്ള ചുരുങ്ങിയ ദൂരപരിധി ഒരു മീറ്ററാക്കി. നിലവിൽ രണ്ടുമീറ്ററായിരുന്നു. വാണിജ്യ കെട്ടിടങ്ങൾക്ക് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് ലഭ്യമാക്കാനുള്ള വിസ്തീർണത്തിന്റെ അളവ് വർധിപ്പിച്ചു. നിലവിൽ 100 ച.മീറ്ററായിരുന്നത് 250 ച.മീറ്ററാക്കി. ഇതുൾപ്പെടെ ചെറിയ വീടുകൾക്കും സംരംഭങ്ങൾക്കും കൂടുതൽ ഇളവുകൾ നൽകുന്ന തരത്തിലാണ് കെട്ടിടനിർമാണ ചട്ടങ്ങളിൽ സർക്കാർ വ്യാപക ഭേദഗതികൾ വരുത്തി വിജ്ഞാപനമിറക്കിയത്. ഭേദഗതിയിൽ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഇളവുകളുണ്ടെന്ന് മന്ത്രി എം ബി രാജേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
