ചുമ മരുന്ന് കഴിച്ച് കുട്ടികളുടെ മരണം; മാർഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

 

ന്യൂഡൽഹി: കുട്ടികൾക്ക് ചുമ മരുന്നുകൾ നൽകുന്നതിൽ മാർഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മരുന്നുകളുടെ യുക്തിസഹമായ ഉപയോഗം ഉറപ്പാക്കാൻ കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദേശിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ചുമ മരുന്ന് കഴിച്ച കുട്ടികൾ മരിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കേന്ദ്ര നിർദേശം.


ഇത്തരം മരുന്നുകളുടെ ഉപയോഗം കൃത്യമായ ക്ലിനിക്കൽ പരിശോധനയ്ക്കും ഡോക്ടർമാരുടെ നിർദേശത്തിനും ശേഷം മാത്രം മതി. മരുന്ന് ഇതര രീതികൾ ആയിരിക്കണം രോഗികൾക്ക് നൽകേണ്ട പ്രാഥമിക പരിചരണം. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രം ഉപയോഗിക്കുക. മരുന്ന് നിർദേശിക്കുന്നതിൽ സ്വകാര്യ സ്ഥാപനങ്ങളടക്കം ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. ഈ മാർഗനിർദേശം സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.മധ്യപ്രദേശിലെ ചിന്ദ്വാരയിൽ വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ മൂലം ഒമ്പത് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.


എന്നാൽ കഫ് സിറപ്പ് സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ വൃക്കയ്ക്ക് ഗുരുതരമായ കേടുപാടുകൾ വരുത്തുന്ന 'ഡൈത്തിലീൻ ഗ്ലൈക്കോൾ അല്ലെങ്കിൽ എത്തലീൻ ഗ്ലൈക്കോൾ അടങ്ങിയിട്ടില്ലെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കുട്ടികളുടെ മരണം കഫ് സിറപ്പു മൂലമാണെന്ന ആരോപണം ഉയർന്നതോടെയാണ് എൻസിഡിസി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സിഎസ്ഡിസിഒ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

Previous Post Next Post