'കുപ്പിയില്‍ വെള്ളമല്ലേ, മദ്യമൊന്നുമല്ലല്ലോ?'; കെഎസ്ആര്‍ടിസി ഡ്രൈവറെ സ്ഥലം മാറ്റിയതില്‍ ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസി ബസിന് മുന്നിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ച ഡ്രൈവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച സംഭവത്തിൽ ഗതാഗത വകുപ്പിനെ വിമർശിച്ച് ഹൈക്കോടതി. സ്ഥലംമാറ്റിയ നടപടി ചോദ്യം ചെയ്ത് ഡ്രൈവർ ജെയ്മോൻ ജോസഫ് സമർപ്പിച്ച ഹർജിയിലാണ് പരാമർശം. എന്നാൽ വൃത്തിഹീനമായ ബസുകൾ ശരിയായ തൊഴിൽ സംസ്‌കാരത്തിന്റെ അഭാവത്തെയാണ് സൂചിപ്പിക്കുന്നത് എന്നും കോടതി ചൂണ്ടിക്കാട്ടി.


ജെയ്മോൻ ജോസഫിന്റെ സ്ഥലംമാറ്റാനുള്ള തീരുമാനം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ഹർജി പരിഗണിക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി. കുപ്പി കണ്ടെത്തിയ സംഭവം സ്ഥലം മാറ്റം ഉൾപ്പെടെയുള്ള അച്ചടക്ക നടപടി സ്വീകരിക്കാൻ തക്കവണ്ണമുള്ള കാരണമല്ലെന്നും ജസ്റ്റിസ് എൻ. നഗരേഷ് ചൂണ്ടിക്കാട്ടി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നേരിട്ട് ഇടപെട്ട സംഭവത്തിലാണ് ഹൈക്കോടതിയുടെ പരാമർശം.


ഞെട്ടിക്കുന്ന സംഭവം എന്നായിരുന്നു കോടതി നടപടിയെ പരാമർശിച്ചത്. കുപ്പിയിൽ വെള്ളമല്ലേ, മദ്യമൊന്നുമല്ലല്ലോ. വെളളക്കുപ്പി പിന്നെ എവിടെ സൂക്ഷിക്കും... ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമ്പോൾ തക്കതായ കാരണം വേണം. അച്ചടക്ക പ്രശ്‌നങ്ങൾ, ഭരണപരമായ കാരണങ്ങൾ തുടങ്ങി തക്കതായ കാരണങ്ങൾക്ക് അച്ചടക്ക നടപടി ആകാമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ അച്ചടക്ക വിഷയം വന്നാൽ എപ്പോഴും സ്ഥലംമാറ്റം ആണോ പരിഹാരമെന്നും വാദത്തിനിടെ ഹൈക്കോടതി ചോദിച്ചിരുന്നു. ശിക്ഷാ നടപടിയുടെ സ്വഭാവത്തിൽ വരുന്നതാണ് ഡ്രൈവറുടെ സ്ഥലം മാറ്റം. കെഎസ്ആർസിയുടെ നടപടി അമിതാധികാര പ്രയോഗമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹർജി വിധി പറയാൻ മാറ്റി.


പൊൻകുന്നം മുതൽ തിരുവനന്തപുരം വരെ ഏകദേശം 8 മണിക്കൂർ വരുന്നതാണ് ജെയ്മോൻ ഓടിച്ചിരുന്ന റൂട്ടിന്റെ റണ്ണിങ് സമയം. ഇത്തരം ഒരു ദീർഘയാത്രയിൽ എല്ലാ ഡിപ്പോകളിലും നിർത്തി യാത്രക്കാർക്ക് വെള്ളം കുടിക്കാൻ അവസരം നൽകുന്നത് യാത്രയെ ബാധിക്കും. ഇത് ഒഴിവാക്കാനാണ് ക്യാബിന് സമീപം രണ്ട് വാട്ടർ ബോട്ടിലുകൾ സൂക്ഷിച്ചതെന്ന് ഡ്രൈവർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോടതിയെ അറിയിച്ചു. ബസുകളിൽ കുപ്പികൾ സൂക്ഷിക്കാൻ സൗകര്യം ഒരുക്കിയിട്ടില്ലെന്നും എഞ്ചിൻ ചൂടുൾപ്പെടെയുള്ള സാഹചര്യങ്ങളിൽ കുടിവെള്ളം അത്യാവശ്യമാണെന്നും പരാതിക്കാരന്റെ അഭിഭാഷൻ കോടതിയിൽ അറിയിച്ചു. കുപ്പികളും ബാഗുകളും ബസിന്റെ മുൻവശത്തെ ഗ്ലാസിന് സമീപം സൂക്ഷിക്കാൻ പാടില്ലെന്ന കെഎസ്ആർടിസി പുറത്തിറക്കിയ സർക്കുലർ കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് സർവീസുകളെ സംബന്ധിച്ചാണെന്നും ഫാസ്റ്റ് പാസഞ്ചർ ബസുകളെ സംബന്ധിച്ചല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഗതാഗത മന്ത്രിയുടെ വ്യക്തിപരമായ ഇടപെടൽ മൂലമാണ് സ്ഥലംമാറ്റ ഉത്തരവ് ഉണ്ടായത്. പൊതു റോഡിന്റെ നടുവിൽ വച്ചാണ് മന്ത്രി കെഎസ്ആർടിസി ബസ് തടഞ്ഞത്. ഇത്തരം ഇടപെടൽ മോട്ടോർ വാഹന നിയമപ്രകാരം കുറ്റകരമാണെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു.

Previous Post Next Post