ബിഹാറില്‍ ഇന്ത്യ മുന്നണിയെ തേജസ്വി യാദവ് നയിക്കും; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നയിക്കും. അധികാരത്തിലെത്തിയാല്‍ തേജസ്വി മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹലോട്ട് പ്രഖ്യാപിച്ചു.


പട്‌നയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. ഇന്ത്യാ മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ച വഴിമുട്ടിയതിനെത്തുടര്‍ന്നാണ്, ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം അശോക് ഗെഹലോട്ടിനെ പട്‌നയിലേക്ക് അയച്ചത്.

വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി ( വിഐപി ) നേതാവ് മുകേഷ് സാഹ്നിയാണ് ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും ഗെഹലോട്ട് പ്രഖ്യാപിച്ചു. പ്രതിബദ്ധതയുമുള്ള യുവാവായ തേജസ്വി യാദവിനെയാണ് ഇന്ത്യാ മുന്നണി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്. ബിജെപിയെ വെല്ലുവിളിക്കുകയാണ്. എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് അമിത് ഷാ പ്രസ്താവിക്കണമെന്ന് അശോക് ഗെഹലോട്ട് ആവശ്യപ്പെട്ടു.

രാജ്യം ബിഹാറിലേക്ക് ഉറ്റുനോക്കുകയാണ്. ഇത്തവണ ബിഹാറില്‍ മാറ്റം ഉണ്ടാകും. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ കൂടുതല്‍ ഉപമുഖ്യമന്ത്രിമാര്‍ വേണോയെന്നത് പിന്നീട് തീരുമാനിക്കുമെന്നും ഗെഹലോട്ട് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികള്‍ക്ക് തേജസ്വി യാദവ് നന്ദി പറഞ്ഞു. മുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും തേജസ്വി പറഞ്ഞു.

മുമ്ബ് എല്ലാത്തവണയും നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അത്തരം പ്രഖ്യാപനങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതിന് കാരണം ബിജെപി വെളിപ്പെടുത്തണമെന്നും തേജസ്വി യാദവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവ് രാഘവ്പൂര്‍ സീറ്റില്‍ നിന്നാണ് ജനവിധി തേടുന്നത്. ബിഹാറില്‍ നവംബര്‍ 6, 11 എന്നിങ്ങനെ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ്. നവംബര്‍ 14 ന് വോട്ടെണ്ണല്‍ നടക്കും.

Previous Post Next Post