ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. സമാധാന കരാറില്‍ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന്ട്രംപ് വ്യക്തമാക്കി.
ബന്ധികളെ ഉടൻ മോചിപ്പിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തിന്‍റെ പിന്മാറ്റത്തിനുള്ള അതിർത്തി രേഖ ഇസ്രയേല്‍ അംഗീകരിച്ചതായും ഇത് ഹമാസ് അംഗീകരിച്ചാല്‍ വെടിനിർത്തല്‍ പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് അറിയിച്ചു. അതേസമയം, ഹമാസ് - ഇസ്രയേല്‍ സമാധാന ചർച്ചകള്‍ ഈജിപ്തിന്‍റെ മധ്യസ്ഥതയില്‍ നടക്കും. അമേരിക്കയെ പ്രതിനിധീകരിച്ച് സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും ഈജിപ്തിലെത്തും. അതിനിടെ, സമാധാന നീക്കങ്ങള്‍ക്കെതിരെ ഇസ്രായേല്‍ മന്ത്രി ഇറ്റാമര്‍ ബെൻ ഗ്വിർ രംഗത്തെത്തി. ഹമാസിനെ ഇല്ലാതാക്കണമെന്നും ബന്ദി കൈമാറ്റത്തിന് ശേഷം ഹമാസ് നിലനില്‍ക്കുന്നുണ്ടെങ്കില്‍ സർക്കാരില്‍ നിന്ന് രാജിവെക്കുമെന്നും ബെന്‍ ഗ്വിര്‍ ഭീഷണി മുഴക്കി.തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്ന ബെൻ ഗ്വിർ ഇസ്രയേല്‍ ദേശീയ സുരക്ഷാ മന്ത്രിയാണ്. ഹമാസിന്‍റെ ആയുധങ്ങള്‍ ഇല്ലാതാക്കുമെന്നാണ് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയത്.