സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം: മുൻ അഗ്നിവീറുകള്‍ക്ക് സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങളില്‍ ജോലി ഉറപ്പാക്കണം.


മുൻ അഗ്നിവീറുകള്‍ക്ക് സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സർക്കാരിൻ്റെ നിർദേശം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സംസ്ഥാന സർക്കാരുകള്‍ക്കും ഈ നിർദേശം നല്‍കിയത്. സായുധ സേനകളില്‍ സേവനം പൂർത്തിയാക്കിയ അഗ്നിവീറുകള്‍ക്ക് , ഈ കാലയളവില്‍ ലഭിച്ച പരിശീലനവും പരിചയ സമ്ബത്തും അവർക്ക് ഭാവി ജീവിതത്തിലും സാമ്ബത്തിക സുരക്ഷിതത്വം ഉറപ്പാക്കാനുള്ള അടിസ്ഥാനമാണെന്ന് കണ്ടാണ് കേന്ദ്ര നിർദേശം.

കേന്ദ്രം 2022 ജൂണ്‍ മാസത്തിലാണ് അഗ്നിപഥ് പദ്ധതി നടപ്പാക്കിയത്. 17 വയസ് പിന്നിട്ട, 21 വയസ് വരെ പ്രായമുള്ള യുവാക്കള്‍ക്കാണ് നാല് വർഷം സൈന്യത്തില്‍ പ്രവർത്തിക്കാൻ അവസരം. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവരില്‍ 25 ശതമാനം പേരുടെ സേവന കാലാവധി 15 വർഷത്തേക്ക് കൂടി നീട്ടുന്നതാണ് ഉത്തരവ്. ഇത് പ്രകാരം ആദ്യ ബാച്ച്‌ അഗ്നിവീറുകളുടെ സേവനം അടുത്തവർഷം അവസാനിക്കും.

ബിഎസ്‌എഫ്, സിഐഎസ്‌എഫ്, അസം റൈഫിള്‍സ് തുടങ്ങിയ കേന്ദ്ര സായുധ സേനകളില്‍ കോണ്‍സ്റ്റബിള്‍, റൈഫിള്‍മാൻ തസ്തികകളില്‍ അഗ്നിവീറുകള്‍ക്ക് പത്ത് ശതമാനം സംവരണം നേരത്തെ ഏർപ്പെടുത്തിയിരുന്നു. ഇവർക്ക് റിക്രൂട്ട്മെൻ്റ് പരീക്ഷകളില്‍ ഫിസിക്കല്‍ ടെസ്റ്റില്‍ മികവ് തെളിയിക്കേണ്ട ആവശ്യമില്ല. ഒപ്പം ഉയർന്ന പ്രായപരിധിയിലും ഇളവുണ്ട്.

Previous Post Next Post