'ദേവസ്വം ബോർഡിനെ കുടുക്കാൻ ശ്രമം; എന്നെ കൊന്നുകളഞ്ഞാലും ഉണ്ണികൃഷ്ണൻ പോറ്റിയുമായി കണക്ട് ചെയ്യാൻ ഒന്നും കിട്ടില്ല'

തിരുവനന്തപുരം: ശബരിമല  സ്വർണക്കൊള്ളയിൽ അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ദേവസ്വം ബോർഡിനെ കുടുക്കാനാണ് ഉണ്ണികൃഷ്ണൻ പോറ്റി ശ്രമിച്ചത്. തന്നെ പോറ്റിയുമായി കണക്ട് ചെയ്യേണ്ടതില്ലെന്നും അയാളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും പ്രശാന്ത് പറഞ്ഞു. ഉന്നതർ പങ്കാളികളായുണ്ടെങ്കിൽ അന്വേഷണസംഘം കണ്ടെത്തുമെന്നും യഥാർഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ദേവസ്വം ബോർഡ് യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.


സ്‌പെഷ്യൽ കമ്മീഷണറെ അറിയിക്കാതെ സ്വർണപ്പാളികൾ കൊണ്ടു പോയതിൽ വീഴ്ച പറ്റിയിട്ടുണ്ട്. എല്ലാ നടപടി ക്രമങ്ങളും പാലിച്ചിട്ടുണ്ടെങ്കിലും സ്‌പെഷ്യൽ കമ്മീഷണറെ അറിയിക്കാതിരുന്നത് വീഴ്ചയായി തന്നെയാണ് കാണുന്നത്. എസ്‌ഐടി അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. അവർ ഉറപ്പായും സ്വർണം കണ്ടെത്തും. കുറ്റവാളികൾ ശിക്ഷിക്കപ്പെടും. കോടതിയുടെ നീരീക്ഷണത്തിലായതുകൊണ്ട് അത് കൃത്യമായി കണ്ടെത്തുമെന്ന് ഉറപ്പുണ്ട്. ഭഗവാന്റെ ഒരുതരി പൊന്നുപോലും നഷ്ടപ്പെടാൻ പാടില്ല. ഉന്നതർക്ക് ബന്ധമുണ്ടെങ്കിൽ അത് അന്വേഷണസമിതി കണ്ടെത്തും. ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ നടക്കുന്ന അന്വേഷണമായതിനാൽ ശരിയായ രീതിയിൽ തന്നെ അന്വേഷണം പോകും. യഥാർഥ കുറ്റവാളികളിലേക്ക് അന്വേഷണം എത്തുമെന്ന് ഉറപ്പുണ്ട് പിഎസ് പ്രശാന്ത് പറഞ്ഞു.


'എന്നെകൂടി എങ്ങനെ കണക്റ്റ് ചെയ്യാമെന്ന് മാധ്യമങ്ങൾ ചിന്തിക്കുകയാണ്. നിങ്ങൾ ഇനി കൊന്നുകളഞ്ഞാലും ഉണ്ണികൃഷ്ണൻ പോറ്റിയുമായി എന്നെ കണക്റ്റ് ചെയ്യാനുള്ള ഒന്നും കിട്ടില്ല. അങ്ങനെ ഒരുബന്ധം ഞാനും അയാളും തമ്മിൽ ഇല്ല. ബോർഡിന്റെ കാലാവധി തീരുമാനിക്കേണ്ടത് സർക്കാരാണ്. കുറ്റവാളികളാണെന്ന് കണ്ടെത്തിയാൽ വിരമിച്ചവരുടെ ആസ്തി ഉൾപ്പടെ കണ്ടെത്താൻ കഴിയമോയെന്നത് ആലോചിക്കും. ഞങ്ങൾക്ക് ഒന്നും ഒളിക്കാനോ മറയ്ക്കാനോ ഇല്ല. ഉണ്ണികൃഷ്ണൻ പോറ്റി ആദ്യം പറഞ്ഞത് ദേവസ്വം ബോർഡിനെ ചിലത് ഏൽപ്പിച്ചിട്ടുണ്ടെന്നാണ്. എന്നാൽ അത് കണ്ടെടുത്തത് അദ്ദേഹത്തിന്റെ സഹോദരിയുടെ വീട്ടിൽ നിന്നാണ്. ദേവസ്വം ബോർഡിനെ കുടുക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണങ്ങളാണ് പ്രതിപക്ഷനേതാവ് ഉൾപ്പടെ രംഗത്തുവന്നത്. അത് അവർക്ക് തന്നെ വിനയായി. ഉണ്ണികൃഷ്ണൻ പോറ്റി തന്നെ പ്രതിയായി മാറിയില്ലേ?. 2019മുതൽ ഉള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുവീഴ്ചയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Previous Post Next Post