ഫ്ലിപ്കാര്‍ട്ടിന്റെ സാധനങ്ങളുമായി പോയ ട്രക്കില്‍നിന്ന് മോഷണം; 221 ഐഫോണുകള്‍ കവര്‍ന്നു.


ഫ്ലിപ്കാർട്ടിന്റെ സാധനങ്ങള്‍ കൊണ്ടുപോയ ട്രക്കില്‍ നിന്ന് 1.21 കോടി രൂപയിലധികം വില വരുന്ന സാധനങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ ട്രക്ക് ഡ്രൈവർക്കും സഹായിക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് പഞ്ചാബ് പൊലീസ്.

ഫ്ലിപ്കാർട്ട് കണ്‍സൈൻമെന്റുകള്‍ വിതരണം ചെയ്യുന്ന കാമിയോണ്‍ ലോജിസ്റ്റിക്സ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന ട്രക്കില്‍ നിന്നാണ് മോഷണം നടന്നത്. ഹരിയാന സ്വദേശിയും കമ്ബനിയുടെ ഫീല്‍ഡ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവുമായ പ്രീതം ശർമ്മ നല്‍കിയ പരാതി പ്രകാരം, സെപ്റ്റംബർ 27 ന് മുംബൈയിലെ ഭിവണ്ടിയില്‍ നിന്ന് 11,677 സാധനങ്ങള്‍ നിറച്ച ട്രക്ക് ഖന്നയിലെ മോഹൻപൂരിലുള്ള ഫ്ലിപ്കാർട്ട് വെയർഹൗസിലേക്ക് അയച്ചു. ഭരത്പൂർ സ്വദേശി നാസിർ എന്നയാളും സഹായിയായ ഛേട്ടുമാണ് വാഹനം ഓടിച്ചിരുന്നത്.

ട്രക്ക് ഖന്ന വെയർഹൗസില്‍ എത്തിയപ്പോള്‍ നാസിർ ഇറങ്ങുകയും ചേത് വാഹനം വെയർഹൗസ് കൗണ്ടറില്‍ പാർക്ക് ചെയ്‌ത് മുങ്ങുകയും ചെയ്തു. കമ്ബനി സ്റ്റാഫ് അമർദീപ് സിംഗ് ശർമ്മ ചരക്ക് സ്കാൻ ചെയ്തപ്പോള്‍ 234 ഇനങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. 221 ഐഫോണുകള്‍, മറ്റ് അഞ്ച് മൊബൈല്‍ ഫോണുകള്‍, വസ്ത്രങ്ങള്‍, ഐലൈനറുകള്‍, ഹെഡ്‌ഫോണുകള്‍, മോയ്‌സ്ചറൈസറുകള്‍, പെർഫ്യൂമുകള്‍, സോപ്പുകള്‍ എന്നിവ മോഷ്ടിക്കപ്പെട്ട വസ്തുക്കളില്‍ ഉള്‍പ്പെടുന്നു.

മൊത്തം മൂല്യം 1,21,68,373 രൂപയാണെന്ന് കണക്കാക്കുന്നു. ഡ്രൈവറും സഹായിയും ഒത്തുകളിച്ചാണ് മോഷണം നടത്തിയതെന്ന് ശർമ്മ ആരോപിച്ചു. അന്വേഷണം നടത്തിവരികയാണെന്ന് ഡിഎസ്പി അമൃത്പാല്‍ സിംഗ് ഭാട്ടി പറഞ്ഞു. ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

Previous Post Next Post