മദ്യപിച്ച്‌ വാഹനപരിശോധന, പിഴ ആവശ്യപ്പെട്ടു; MVD ഉദ്യോഗസ്ഥനെ പിടികൂടി പോലീസിലേല്‍പ്പിച്ച്‌ നാട്ടുകാര്‍.


മദ്യപിച്ച്‌ വാഹന പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച്‌ നാട്ടുകാർ.

എറണാകുളം ആർടി ഓഫീസിലെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ എം.എസ്. ബിനുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരേ മദ്യപിച്ച്‌ വാഹനമോടിച്ചതിന് കേസ് എടുത്തിട്ടുണ്ട്.

തൃക്കാക്കര തോപ്പില്‍ ജങ്ഷനില്‍ ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. തൃക്കാക്കരയില്‍ മത്സ്യവില്‍പ്പന നടത്തുകയായിരുന്ന കുടുംബത്തില്‍നിന്ന് പിഴ ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഉദ്യോഗസ്ഥൻ മദ്യപിച്ചിട്ടുള്ള കാര്യം മനസിലാക്കിയതും പോലീസിനെ വിവരം അറിയിച്ചതും.

ഒരു യുവതിയും കുടുംബവും മത്സ്യവില്‍പന നടത്തിവരികയായിരുന്നു. മത്സ്യവില്‍പ്പന നടത്തുന്നതിന് തൊട്ടടുത്ത് തന്നെ ഒരു ഓട്ടോറിക്ഷ കിടക്കുന്നുണ്ടായിരുന്നു. ഇത് ആരുടെ ഓട്ടോ ആണെന്ന് ചോദിച്ചപ്പോള്‍ തന്റെ ഭർത്താവിന്റേതാണെന്ന് യുവതി മറുപടിനല്‍കി. ഇതോടെ, ഓട്ടോയുമായി ബന്ധപ്പെട്ട് ഒരു പരാതിയുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. യാത്രക്കാരെ കയറ്റേണ്ട വാഹനത്തില്‍ ഗുഡ്സ് കയറ്റി എന്നാണ് പരാതിയെന്നും മൂവായിരം രൂപ പിഴയടക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു

എന്നാല്‍, ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ നാട്ടുകാർ ഇടപെടുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ മദ്യപിച്ചിട്ടുണ്ട് എന്ന് മനസ്സിലാകുന്നത്. കൂടാതെ ഇയാള്‍ യൂണിഫോമിലും ആയിരുന്നില്ല. തുടർന്ന് നാട്ടുകാർ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മദ്യപിച്ചിട്ടുണ്ടെന്നുള്ള കാര്യം വ്യക്തമായത്.

Previous Post Next Post