ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ നിരയില്‍ വോട്ട് ചോര്‍ച്ച, കാലുവാരിയതാര്? ചര്‍ച്ചകള്‍ സജീവം


ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ രണ്ടാമത്തെ കുറഞ്ഞ ഭൂരിപക്ഷത്തിൽ എൻഡിഎ സ്ഥാനാർഥി സി പി രാധാകൃഷ്ണന്റെ വിജയം നേടിയപ്പോൾ പ്രതിപക്ഷ ചേരിയിൽ നിന്നും വോട്ട് ചോർച്ച. പ്രതിപക്ഷ നിരയിൽ നിന്നും 15 വോട്ടുകൾ എൻഡിഎ സ്ഥാനാർത്ഥി ലഭിച്ചെന്നാണ് വിലയിരുത്തൽ.


ജയ സാധ്യത ഇല്ലെങ്കിലും ശക്തമായ പോരാട്ടം കാഴ്ച വയ്ക്കുക, പ്രതിപക്ഷ ഐക്യം വ്യക്തമാക്കുക എന്നിവയായിരുന്നു സുദർശൻ റെഡ്ഡിയെ സ്ഥാർഥിയാക്കി പ്രതിപക്ഷ പാർട്ടികൾ മുന്നോട്ട് വച്ച തന്ത്രം. ഇത് പ്രകാരം 324 വോട്ട് നേടും എന്നായിരുന്നു ഇന്ത്യ സഖ്യത്തിന്റെ കണക്കുകൂട്ടൽ. വോട്ടെടുപ്പിൽ പ്രതിപക്ഷത്തെ 315 എംപിമാർ വോട്ടു ചെയ്യുകയും ചെയ്തു. ഇക്കാര്യം കോൺഗ്രസിന്റെ മാധ്യമവിഭാഗം മേധാവി ജയറാം രമേശ് എക്‌സിൽ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഫലം വന്നപ്പോൾ സുദർശൻ റെഡ്ഡി നേടിയത് ആകെ 300 വോട്ടുകളായിരുന്നു.


തെരഞ്ഞെടുപ്പിൽ ബിആർഎസ്, ബിജെഡി, അകാലിദൾ തുടങ്ങിയ പാർട്ടികൾ വോട്ടു ചെയ്യില്ലെന്നു പ്രഖ്യാപിച്ചിരുന്നു. സ്വതന്ത്രരുമടക്കം 13 എംപിമാർ വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നില്ല, പോസ്റ്റൽ ബാലറ്റ് വഴി ഒരാൾ വോട്ട് രേഖപ്പെടുത്തിയെങ്കിലും വരണാധികാരി അംഗീകരിച്ചില്ല. ഇന്ത്യ സഖ്യത്തിൽ നിന്നും വോട്ട് ലഭിക്കുമെന്ന് നേരത്തെ ബിജെപി ക്യാംപ് അവകാശപ്പെട്ടിരുന്നു.


വൈഎസ്ആർ കോൺഗ്രസിന്റേത് ഉൾപ്പെടെ 439 വോട്ട് മാത്രമായിരുന്നു എൻഡിഎ പ്രതീക്ഷിച്ചിരുന്നത്. 767 പാർലമെന്റംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ രാധാകൃഷ്ണൻ 452 വോട്ട് നേടി. എതിർപാളയത്തിൽ നിന്നുൾപ്പെടെ വോട്ടുനേടിക്കൊണ്ടുള്ള സി പി രാധാകൃഷ്ണന്റെ വിജയവും അപ്രതീക്ഷിതമായി നേരിട്ട തിരിച്ചടിയും പ്രതിപക്ഷത്തും ചർച്ചകൾ സജീവമാക്കും.


പ്രതിപക്ഷ മുന്നണിയിൽ മഹാരാഷ്ട്രയിൽ നിന്നടക്കം വോട്ട് ചോർന്നിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ കോൺഗ്രസിന്റെ വിലയിരുത്തൽ. വോട്ട് മനപ്പൂർവം അസാധുവാക്കപ്പെട്ടിട്ടുണ്ടെന്ന സംശയവും ശക്തമാണ്. ആംആദ്മി പാർട്ടിയുടെ പിന്തുണയടക്കം ആണ് ഇന്ത്യാസഖ്യം പരമാവധി 324 വോട്ട് പ്രതീക്ഷിച്ചത്. എഎപിയിലെ ചിലർ വോട്ട് മറിച്ചിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ നിഗമനം.

Previous Post Next Post