ഐസക്കിന്റെ തുടിക്കുന്ന ഹൃദയവും വഹിച്ച് വിമാനം തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് പറന്നു, അവിടെ നിന്ന് നാല് മിനിറ്റിനുള്ളിൽ കൊച്ചി ലിസി ആശുപത്രിയിൽ; ആറ് പേർക്ക് പുതുജീവൻ

 

കൊച്ചി: തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച ഐസക്കിന്റെ തുടിക്കുന്ന ഹൃദയവുമായി ഡോക്ടർമാരുടെ സംഘം സർക്കാരിന്റെ എയർ ആംബുലൻസിൽ കൊച്ചിയിൽ പറന്നിറങ്ങി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്ന് എയർ ആംബുലൻസ് വഴി കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ ഹെലിപാഡിലിറക്കിയ ഹൃദയം അവിടെ നിന്ന് പൂർണമായി ആധുനിക വത്കരിച്ച ആംബുലൻസ് വഴി കൊച്ചിയിലെ ലിസി ഹോസ്പിറ്റലിൽ എത്തിച്ചു. വെറും നാല് മിനിറ്റുകൊണ്ടാണ് റോഡ് മാർഗം ആശുപത്രിയിൽ എത്തിച്ചത്.


ആവശ്യമായ സംവിധാനം ഒരുക്കിയതിനാൽ കൃത്യസമയത്ത് തന്നെ ഹൃദയം ആശുപത്രിയിലെത്തിക്കാനായെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു. തുടിക്കുന്ന ഹൃദയമായതിനാൽ തന്നെ വലിയ ടെൻഷൻ ഉണ്ടായിരുന്നു. എന്നാൽ എല്ലാവരുടെയും സഹകരണം കൊണ്ട് ഒട്ടുംവൈകാതെയെത്തിയെന്നും ഇത്തരമൊരു ദൗത്യമേറ്റെടുക്കുന്നത് ഇതാദ്യമാണെന്നും ആംബുലൻസ് ഡ്രൈവർ പറഞ്ഞു.


വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയവേ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശിയായ 33കാരൻ ഐസക് ജോർജിന്റെ ഹൃദയം ഇനി എറണാകുളം സ്വദേശി അജിനിൽ മിടിക്കും. രണ്ട് വൃക്ക, ഹൃദയം, കരൾ, രണ്ട് കോർണിയ എന്നിവയാണ് ദാനം ചെയ്യുന്നത്. ഇക്കഴിഞ്ഞ അവിട്ടം ദിനത്തിലാണ് കൊട്ടാരക്കരയ്ക്കടുത്ത് തലവൂർ വടകോട് ചരുവിള ബഥേൽ വീട്ടിൽ പരേതനായ ജോർജിന്റെ മകൻ ശ്രീ ഐസക്ക് ജോർജിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നത്. താൻ നടത്തുന്ന റെസ്റ്റോറന്റിന് മുന്നിലെ റോഡ് മുറിച്ച് കടക്കുമ്പോൾ അദ്ദേഹത്തെ ഒരു ബൈക്ക് വന്നിടിക്കുകയായിരുന്നു.


ഏഴാം തീയതി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിക്കുകയും മൂന്ന് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞു. ബുധൻ രാത്രിയോടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. തുടർന്ന് ആറ് അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിക്കുകയായിരുന്നു.


Previous Post Next Post