കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടൻ (ഹിരൺദാസ് മുരളി) അറസ്റ്റിൽ. തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ രണ്ട് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് വേടൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയിൽ ആണ് നടപടി. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ വൈദ്യപരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയക്കും.
2021 ഓഗസ്ത് മുതൽ 2023 മാർച്ചുവരെയുള്ള കാലയളവിൽ പലതവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കോഴിക്കോടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നും യുവ ഡോക്ടറുടെ പരാതിയിൽ ആരോപിച്ചിരുന്നു. പാട്ട് പുറത്തിറക്കാനെന്ന പേരിൽ 31,000 രൂപ തട്ടിയെന്നും ആക്ഷേപം ഉണ്ട്.
യുവ ഡോക്ടറുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ റാപ്പർ വേടനെ ഇന്നലെയും ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാവിലെ 10ന് അന്വേഷണോദ്യോഗസ്ഥന് മുന്നിൽ ഹാജരായ വേടൻ വൈകീട്ട് 4.15 ഓടെയാണ് മടങ്ങിയത്. തുടർന്നാണ് ഇന്നും ചോദ്യം ചെയ്യലിന് ഹാജരായത്.
