ഇന്നും അടിയന്തര പ്രമേയ ചർച്ച; അമീബിക് മസ്തിഷ്‌ക ജ്വരത്തിൽ ചർച്ചയ്ക്ക് അനുമതി

തിരുവനന്തപുരം: നിയമസഭയിൽ ഇന്നും അടിയന്തര പ്രമേയത്തിൻമേൽ ചർച്ച. സംസ്ഥാനത്ത് ആശങ്ക ഉയർത്തിക്കൊണ്ട് പടരുന്ന  അമീബിക് മസ്തിഷ്‌കജ്വരത്തെപ്പറ്റി ചർച്ച ചെയ്യുന്നതിനുള്ള അടിയന്തര പ്രമേയത്തിനാണ് സ്പീക്കർ അനുമതി നൽകിയത്. 12 മണി മുതൽ ചർച്ച ആരംഭിക്കും. രണ്ട് മണിക്കൂറാണ് ചർച്ച.


അപൂർവ്വമായ രോഗം കേരളത്തിൽ തുടർച്ചായി റിപ്പോർട്ട് ചെയ്യുന്നതും മരണം സംഭവിക്കുന്നതും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ആദ്യ ഘട്ടത്തിൽ ആരോഗ്യവകുപ്പ് കണക്ക് പോലും മറച്ചുവെച്ചിരുന്നു. കേരളത്തെ ആശങ്കപ്പെടുത്തുന്ന രോഗബാധ സംബന്ധിച്ച് സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. രോഗബാധ തടയാനാകാത്തത് ആരോഗ്യവകുപ്പിന്റെ വീഴ്ചയാണെന്നും വിമർശിച്ചു.


പൊതുജനാരോഗ്യം പ്രാധാന്യം ഉള്ള വിഷയമാണെന്നും, കാര്യങ്ങൾ ജനങ്ങൾ അറിയേണ്ടതുണ്ടെന്നും അതിനാൽ ചർച്ചയ്ക്ക് തയാറാണെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതേത്തുടർന്നാണ് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച നടക്കുന്നത്. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡി മർദ്ദനത്തെപ്പറ്റിയായിരുന്നു ചർച്ച നടന്നത്. ഇന്നലെ പാലക്കാട് സ്വദേശിയായ 29 കാരന് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു.

Previous Post Next Post