ഏഷ്യാകപ്പിലെ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച ലങ്കയ്ക്ക് സൂപ്പർ ഓവറില്‍ തോല്‍വി.
സൂപ്പർ ഓവറില്‍ ലങ്ക ഉയർത്തിയ മൂന്ന് റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അനാസായാസം മറികടന്നു. ഇന്ത്യ ഉയർത്തിയ 203 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ലങ്ക 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണെടുത്തത്. ലങ്കയ്ക്കായി പതും നിസങ്ക സെഞ്ചുറിയോടെ തിളങ്ങി. ഞായറാഴ്ചയാണ് ഇന്ത്യ-പാക് ഫൈനല്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് ആദ്യ ഓവറില്‍ തന്നെ കുശാല്‍ മെന്‍ഡിസിന്റെ വിക്കറ്റ് നഷ്ടമായി. താരം ഡക്കായി മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച പതും നിസങ്കയും കുശാല്‍ പെരേരയും തകര്‍ത്തടിച്ചു. പവര്‍പ്ലേയില്‍ വെടിക്കെട്ടോടെ ഇരുവരും നിറഞ്ഞുനിന്നു. ആറോവറില്‍ 72 റണ്‍സാണ് ലങ്കന്‍ ടീം അടിച്ചെടുത്തത്. നിസങ്കയായിരുന്നു കൂടുതല്‍ അപകടകാരി.
പിന്നാലെ കുശാല്‍ പെരേരയും അടിച്ചുകളിച്ചതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ പരുങ്ങലിലായി. നിസങ്കയാണ് ആദ്യം അര്‍ധസെഞ്ചുറി തികച്ചത്. 25 പന്തില്‍ നിന്നാണ് അമ്ബതിലെത്തിയത്. വൈകാതെ കുശാല്‍ പെരേരയും അര്‍ധസെഞ്ചുറി തികച്ചു. അതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഒമ്ബതാം ഓവറില്‍ തന്നെ ലങ്ക നൂറുകടക്കുകയും ചെയ്തു. നായകന്‍ സൂര്യകുമാര്‍ ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും ഇരുവരും പിടികൊടുത്തില്ല.
പത്തോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെന്ന നിലയിലായിരുന്നു ശ്രീലങ്ക. 12 ഓവറിലാകട്ടെ ടീം 134-ലെത്തി. പിന്നാലെ കുശാല്‍ പെരേരയെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കിയത് ഇന്ത്യക്ക് നേരിയ പ്രതീക്ഷ സമ്മാനിച്ചു. 32 പന്തില്‍ നിന്ന് 58 റണ്‍സാണ് താരത്തിന്റെ സമ്ബാദ്യം. എന്നാല്‍ ചരിത് അസലങ്കയെ ഒരുവശത്തുനിര്‍ത്തി നിസങ്ക പടനയിച്ചു. 15 ഓവറില്‍ ലങ്ക 157-ലെത്തിയതോടെ സൂര്യകുമാറും സംഘവും അപകടം മണത്തു. ശേഷിക്കുന്ന അഞ്ചോവറില്‍ 46 റണ്‍സായിരുന്നു ലങ്കയ്ക്ക് വേണ്ടിയിരുന്നത്.
അഞ്ച് റണ്‍സെടുത്ത അസലങ്കയെ കുല്‍ദീപ് യാദവും മൂന്ന് റണ്‍സെടുത്ത കാമിന്ദു മെന്‍ഡിസിനെ അര്‍ഷ്ദീപ് സിങ്ങും പുറത്താക്കിയതോടെ ഇന്ത്യക്ക് ജയപ്രതീക്ഷ കൈവന്നു. എന്നാല്‍ ക്രീസില്‍ നിലയുറപ്പിച്ച നിസങ്ക സെഞ്ചുറി തികച്ച് തിരിച്ചടിച്ചു. 52 പന്തിലാണ് താരം മൂന്നക്കം തൊടുന്നത്. അവസാന രണ്ടോവറില്‍ 23 റണ്‍സാണ് ലങ്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. 19-ാം ഓവറില്‍ 11 റണ്‍സ് അടിച്ചെടുത്തതോടെ അവസാനഓവറിലെ ലക്ഷ്യം 12 റണ്‍സായി മാറി. ഓവറിലെ ആദ്യ പന്തില്‍ നിസങ്ക പുറത്തായത് ലങ്കയ്ക്ക് തിരിച്ചടിയായി. 58 പന്തില്‍ നിന്ന് 107 റണ്‍സെടുത്താണ് താരം മടങ്ങിയത്. എന്നാല്‍ ഷാനക സ്കോർ കണ്ടെത്തിയതോടെ അവസാനപന്തില്‍ മൂന്ന് റണ്‍സായിരുന്നു വിജയലക്ഷ്യം. അവസാനപന്തില്‍ ഡബിളോടിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു.സൂപ്പർ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് രണ്ട് റണ്‍സിനിടെ രണ്ട് വിക്കറ്റുകളും നഷ്ടമായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ പന്തില്‍ തന്നെ ലക്ഷ്യത്തിലെത്തി.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 202 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് വെടിക്കെട്ട് തുടക്കമായിരുന്നു. നാല് റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായെങ്കിലും അഭിഷേക് ശര്‍മ പവര്‍പ്ലേയില്‍ തകര്‍ത്തടിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. സൂര്യകുമാര്‍ യാദവിനെ ഒരു വശത്ത് നിര്‍ത്തി അഭിഷേക് ഒറ്റയ്ക്കാണ് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചത്. ലങ്കന്‍ ബൗളര്‍മാരെ മാറി മാറി പ്രഹരിച്ച അഭിഷേക് അതിവേഗം അര്‍ധസെഞ്ചുറിയും തികച്ചു. 22 പന്തിലാണ് താരം അമ്ബതിലെത്തുന്നത്. അതും ആറോവറിനുള്ളില്‍ തന്നെ.
ആറോവര്‍ അവസാനിക്കുമ്ബോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍. പിന്നാലെ നായകന്‍ സൂര്യകുമാര്‍ പുറത്തായി. 13 പന്തില്‍ നിന്ന് 12 റണ്‍സാണ് താരത്തിന്റെ സമ്ബാദ്യം. അഭിഷേക് വെടിക്കെട്ട് തുടര്‍ന്നെങ്കിലും ഒമ്ബതാം ഓവറില്‍ കൂടാരം കയറി. 31 പന്തില്‍ 61 റണ്‍സെടുത്താണ് അഭിഷേക് പുറത്തായത്. എട്ട് ഫോറുകളും രണ്ട് സിക്‌സും അടങ്ങുന്നതാണ് അഭിഷേകിന്റെ ഇന്നിങ്‌സ്.
നാലാം വിക്കറ്റില്‍ ഒന്നിച്ച തിലക് വര്‍മയും സഞ്ജു സാംസണുമാണ് പിന്നീട് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. പതിയെ തുടങ്ങിയ ഇരുവരും പിന്നീട് സ്‌കോറിങ്ങിന് വേഗം കൂട്ടി. കഴിഞ്ഞ മത്സരത്തില്‍ ബാറ്റുചെയ്യാന്‍ അവസരം കിട്ടാതിരുന്ന സഞ്ജു ലങ്കയ്‌ക്കെതിരേ അടിച്ചുകളിച്ചു. 23 പന്തില്‍ നിന്ന് ഒരു ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്ബടിയോടെ സഞ്ജു 39 റണ്‍സെടുത്തു. ഹാര്‍ദിക് പാണ്ഡ്യ രണ്ട് റണ്‍സെടുത്ത് പുറത്തായി. തിലക് വര്‍മ 49 റണ്‍സെടുത്തും അക്ഷര്‍ പട്ടേല്‍ 21 റണ്‍സെടുത്തും പുറത്താവാതെ നിന്നു.