ന്യൂഡൽഹി: അപകീർത്തി കുറ്റകരമല്ലാതാക്കാനുള്ള സമയം അതിക്രമിച്ചുവെന്ന് സുപ്രീംകോടതി. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിരമിച്ച അധ്യാപിത അമിത സിങ് ഓൺലൈൻ വാർത്താ പോർട്ടലായ 'ദി വയറി'നെതിരെ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. അപകീർത്തി കുറ്റകരമല്ലാതാക്കുന്നതിനെ അനുകൂലിച്ചാണ് സുപ്രീംകോടതിയുടെ ജസ്റ്റിസ് എം എം സുന്ദരേഷും ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയും അടങ്ങുന്ന രണ്ട് അംഗ ബെഞ്ചിന്റെ പരാമർശം. ന്യൂസ് പോർട്ടലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയുടെ നിരീക്ഷണത്തോട് യോജിച്ചു.
2016ൽ ന്യൂസ് പോർട്ടലിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനവുമായി ബന്ധപ്പെട്ടാണ് കേസ്. വയറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ജവഹർലാൽ നെഹ്റു സർവകലാശാല വിഘടനവാദത്തിന്റേയും ഭീകരതയുടേയും ഗുഹ എന്ന് പരാമർശിച്ചതിനെരെയാണ് അധ്യാപിക അപകീർത്തി കേസ് ഫയൽ ചെയ്തത്. സ്ഥാപനത്തിനും റിപ്പോർട്ടർക്കുമെതിരെ അമിത സിങ് ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. തുടർന്ന് 2017ൽ കോടതി ന്യൂസ് പോർട്ടലിന് സമൻസ് അയച്ചു. ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ന്യൂസ് പോർട്ടലിന്റെ ഹർജി തള്ളുകയായിരുന്നു. തുടർന്നാണ് ന്യൂസ്പോർട്ടൽ സുപ്രീംകോടതിയെ സമീപിച്ചത്.
ഭാരതീയ ന്യായ സംഹിത പ്രകാരം സെക്ഷൻ 356 പ്രകാരം മാനനഷ്ടം കുറ്റകരമാണ്. മാനനഷ്ടം ക്രിമിനൽ കുറ്റകമായ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ആം ആദ്മി പാർട്ടി മേധാവി അരവിന്ദ് കെജരിവാൾ എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയക്കാർ ഈ വ്യവസ്ഥയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തിട്ടുണ്ട്.
