വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം; തയ്യാറാകാന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം, പ്രാഥമിക നടപടികള്‍ ഒക്ടോബറില്‍?

ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്‌ഐആർ) രാജ്യവ്യാപകമായി നടപ്പാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക പരിഷ്‌കരണം നടപ്പാക്കാൻ സജ്ജമാകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് നിർദേശം നൽകി. പരിഷ്‌കരണം നടപ്പാക്കുന്നതിന് വേണ്ട പ്രാഥമിക നടപടിക്രമങ്ങൾ ഈ മാസം 30 ന് മുൻപ് പൂർത്തിയാക്കണം എന്നാണ് നിർദേശം. ഒക്ടോബറിൽ തന്നെ പ്രത്യേക തീവ്ര പരിഷ്‌കരണം പൂർത്തിയാക്കാനാണ് നീക്കമെന്നും റിപ്പോർട്ടുകൾ പറയുന്നു.


കഴിഞ്ഞ ദിവസം ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച് ചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. 10 -15 ദിവസങ്ങൾക്കുള്ളിൽ പരിഷ്‌കരണ നടപടികൾ ആരംഭിക്കാൻ തയ്യാറാകണം എന്നാണ് സിഇഒ മാർക്ക് നൽകിയിരിക്കുന്ന നിർദേശം. ഏറ്റവും ഒടുവിൽ പരിഷ്‌കരിച്ച വോട്ടർപട്ടിക അനുസരിച്ചായിരിക്കും തീവ്ര പരിഷ്‌കരണത്തിൽ ഇലക്ടറൽ റോൾ തയ്യാറാക്കുക. ബിഹാറിൽ 2003 ൽ പരിഷ്‌കരിച്ച വോട്ടർ പട്ടിക അനുസരിച്ചാണ് തീവ്രപരിഷ്‌കരണം നടപ്പാക്കുന്നത്. ഉത്തരാഖണ്ഡിൽ 2006 ലെയും ഡൽഹിയിൽ 2008 ലെയും ഇലക്ടറൽ റോൾ ആണ് റഫറൻസ് പോയിന്റായി ഉപയോഗിക്കുക. രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും 2002 -2004 കാലഘട്ടത്തിലാണ് വോട്ടർ പട്ടിക പരിഷകരണം നടന്നിട്ടുള്ളത്.


വോട്ടർമാരുടെ ജനനസ്ഥലം പരിശോധിക്കുകയും അനധികൃത വിദേശ കുടിയേറ്റക്കാരെ പട്ടികയിൽ നിന്നും നീക്കം ചെയ്യുകയുമാണ് എസ്‌ഐആറിന്റെ പ്രധാന ലക്ഷ്യം. ബംഗ്ലാദേശ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് നിരവധി സംസ്ഥാനങ്ങളിൽ നടക്കുന്ന നടപടികളുടെ ഭാഗമാണ് നീക്കമെന്നും ആക്ഷേപങ്ങളുണ്ട്. അസം, കേരളം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ 2026 ൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുന്നു എന്ന സാഹചര്യവും പ്രധാനമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പുതുക്കിയ വോട്ടർ പട്ടിക ഉപയോഗിച്ചായിരിക്കും വോട്ടെടുപ്പ് നടക്കുക.

Previous Post Next Post