ലോകത്തിലെ എല്ലാ അസുഖങ്ങളും കേരളത്തിൽ; ആരോഗ്യവകുപ്പ് വെന്റിലേറ്ററിലെന്ന് വിഡി സതീശൻ

 

തിരുവനന്തപുരം: ലോകത്തുള്ള എല്ലാ അസുഖങ്ങളും കേരളത്തിലുണ്ടെന്നും അതിനെ നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടരുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് സർക്കാരിന് ഒരുപിടിയുമില്ല. എത്രപേർ മരിച്ചെന്ന് കണക്കൂപോലും ഇല്ല. എന്താണ് രോഗകാരണമെന്ന് അറിയില്ല. ആളുകൾ മരിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷം പറഞ്ഞത് വെറുതെയല്ലെന്ന് പൊതുജനത്തിന് ബോധ്യമായി. ഇതിനെതിരെ ഒരു ബോധവത്കരണം പോലും നടത്താത്ത ആരോഗ്യവകുപ്പ് എന്തിനാണ്?. ഈ രോഗത്തെക്കുറിച്ചുള്ള ജനങ്ങളുടെ സംശയത്തിന് അറുതി വരുത്തണം. കേന്ദ്രത്തിന്റെ കൂടി സഹായത്തോടെ ഈ അസുഖത്തിന്റെ കാരണം കണ്ടെത്തി പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും സതീശൻ പറഞ്ഞു.


പിണറായി വിജയൻ കേരളത്തിൽ സ്റ്റാലിൻ ചമയേണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. ഇത് റഷ്യയല്ലെന്നും ജനാധിപത്യ കേരളമാണെന്നും വിഡി സതീശൻ പറഞ്ഞു. ഡിവൈഎഫ് നേതാവിനെ പോലും തല്ലിക്കൊല്ലുന്ന പൊലീസാണ് കേരളത്തിലേത്. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും സതീശൻ പറഞ്ഞു. സ്റ്റാലിന്റെ കാലത്ത് രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കിയ ഗുലാകുകളെ പോലെയാണ് കേരളത്തിലെ പൊലീസ് പ്രവർത്തിക്കുന്നതെന്നും സതീശൻ പറഞ്ഞു.


പാർട്ടിക്കാർ നടത്തിയ തട്ടിപ്പിനെ കുറിച്ചുള്ള എന്തോ രഹസ്യം പുറത്തുവരും എന്നുമനസിലായപ്പോഴാണ് ഡിവൈഎഫ്‌ഐ നേതാവിനെ കള്ളക്കേസിൽ കുടുക്കി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. പത്തനംതിട്ടയിലെല്ലാം ക്രിമിനലുകളാണ് സ്റ്റേഷൻ ഭരിക്കുന്നത്. ഇതിനൊന്നും നടപടിയെടുക്കാതെ മുഖ്യമന്ത്രി മൗനത്തിന്റെ വാൽമീകത്തിൽ ഒളിക്കുകയാണ്. പിണറായി വിജയനാണ് ആഭ്യന്തരവകുപ്പ് ഭരിക്കുന്നതെങ്കിൽ പിണറായി വിജയൻ മറുപടി പറഞ്ഞേ തീരുവെന്നും സതീശൻ പറഞ്ഞു.


ഭരണത്തിന്റെ പത്താം വർഷം ആയപ്പോൾ സർക്കാർ പാനിക് ആയിരിക്കുകയാണ്. 100ലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നും സതീശൻ പറഞ്ഞു. പത്താം വർഷം തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അയ്യപ്പനോടുളള ഭക്തി കൂടി. അത് വേറെ തരത്തിൽ ചിത്രീകരിക്കപ്പെടുമെന്നായപ്പോൾ ന്യൂനപക്ഷ സംഗമം നടത്തുന്നു. എന്നാൽ ഇനി എല്ലാ ജാതികളുടെയും ഉപജാതികളുടെയും സംഗമം കൂടി നടത്തേണ്ടിവരുമെന്ന് സതീശൻ പറഞ്ഞു. ഭരണം എന്നുപറയുന്നത് ഉത്തരവാദിത്വമുള്ള ഏർപ്പെടാണ്. അതിനെ തമാശയായി കാണരുതെന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളതെന്ന് സതീശൻ പറഞ്ഞു.


രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്്. മറ്റ് കാര്യങ്ങൾ പാർട്ടി ആലോചിച്ചിട്ടില്ല. രാഹുൽ നിയമസഭയിൽ വരുന്നതിനെ കുറിച്ച് പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഇല്ല. സംഘടനാപരമായ കാര്യങ്ങൾ എല്ലാവരും കൂടി ആലോചിച്ച് പറയേണ്ടതാണെന്ന് സതീശൻ പറഞ്ഞു.

Previous Post Next Post