'അന്ന് പൊലീസ് നടപടി അനിവാര്യമായിരുന്നു'; ശിവഗിരി സംഭവത്തിൽ ആന്റണിയെ പിന്തുണച്ച് സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം: ശിവഗിരി പൊലീസ് നടപടിയിൽ കോൺഗ്രസ് നേതാവ് എ കെ ആന്റണിയെ പിന്തുണച്ച് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. കോടതി നിർദേശം ഉണ്ടായിരുന്നതിനാൽ പൊലീസ് നടപടി അനിവാര്യമായിരുന്നു. അങ്ങനെ ഒരു അനിവാര്യതയിലേക്ക് ആരാണോ പ്രശ്‌നങ്ങളെ സങ്കീർണമാക്കിയത് അവരാണ് തെറ്റുകാർ ആയിട്ടുള്ളത്. അന്നത്തെ സർക്കാർ ശിവഗിരി മഠത്തെ സഹായിക്കുകയാണ് ചെയ്തിട്ടുള്ളത്. നിയമസഭയിലെ ചർച്ചയുമായി ബന്ധപ്പെട്ട് രാഷ്ട്രീയം പറയാനില്ലെന്നും സ്വാമി സച്ചിദാനന്ദ മാധ്യമങ്ങളോട് പറഞ്ഞു.


സ്വാമി സച്ചിദാനന്ദയുടെ വാക്കുകളുടെ പൂർണ രൂപം


ശിവഗിരി മഠത്തിലെ സ്‌കീം അനുസരിച്ച് അഞ്ചുവർഷം കൂടുമ്പോൾ അവിടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കണം. കൂടാതെ ഭരണകൈമാറ്റം നടത്തുകയും വേണം. 1995ൽ അതുപ്രകാരം നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചത് പ്രകാശാനന്ദ സ്വാമിയുടെ നേതൃത്വത്തിലുള്ള സന്യാസിമാരാണ്. അതുവരെ ഭരണം നടത്തിയിരുന്ന ആളുകൾ ഭരണ കൈമാറ്റം നടത്താതെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മറ്റു ഉപാധികൾ പറഞ്ഞ് ഭരണം കൈമാറാതിരുന്നു. ആ സാഹചര്യത്തിൽ പ്രകാശാനന്ദ സ്വാമി കോടതിയെ സമീപിക്കുകയും കോടതി സ്വാമിക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു. ഭരണകൈമാറ്റം നടത്തുന്നതിന് വേണ്ടി ഹൈക്കോടതി നിർദേശം നൽകുകയും പ്രകാശാനന്ദയ്‌ക്കൊപ്പം ആമീൻ പലപ്രാവശ്യം ശിവഗിരിയിൽ എത്തി ഭരണം ഏറ്റുവാങ്ങാൻ ശ്രമിച്ചിട്ടും നടന്നില്ല. അപ്പോൾ അത് കോടതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.


കോടതി അനിവാര്യമാണെങ്കിൽ ബലംപ്രയോഗിച്ച് തന്നെ ഭരണകൈമാറ്റം നടത്തണമെന്ന് നിർദേശിച്ചു. അനുരഞ്ജന ചർച്ചകൾ നിരവധി തവണ നടന്നു. പക്ഷേ അതുകൊണ്ടൊന്നും ഫലം കണ്ടില്ല. അതിനിടെ ജയിച്ചു വന്നയാളുകൾക്കെതിരെ ദുഷ്പ്രചരണം നടത്തി. സവർണ മേധാവിത്വം വച്ചുപുലർത്തുന്നവരാണ്, കാവിവത്കരണം നടത്തും എന്ന തരത്തിൽ പ്രചരണം നടത്തിയാണ് ഏറെ ആളുകളെ വഴിതെറ്റിച്ചത്. ശിവഗിരിക്ക് ദോഷം വരുമെന്ന ഒരു ഘട്ടത്തിലാണ് എന്ന് തോന്നുന്നു ഹൈക്കോടതി നിർദേശിച്ചതും അന്നത്തെ സർക്കാർ ഭരണകൈമാറ്റത്തിന് ശ്രമിച്ചതും എന്ന് ഞാൻ മനസിലാക്കുന്നു.


സംഭവത്തെ കുറിച്ച് രാഷ്ട്രീയം പറയാനോ, നിയമസഭയിൽ നടന്ന ചർച്ചകളെ കുറിച്ച് അഭിപ്രായം പറയാനോ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ നേരിൽ കണ്ട ചില കാര്യങ്ങൾ പ്രകാരം ശിവഗിരിയിൽ ഭരണ കൈമാറ്റം നടത്താതിരിക്കാൻ വേണ്ടി വളരെയധികം ആളുകൾ ഒത്തുചേർന്നു. ഗുരുദേവ ഭക്തന്മാർ മാത്രമല്ല, ശിവഗിരി മഠവുമായും ഗുരുദേവ പ്രസ്ഥാനവുമായും ഒരു ബന്ധവുമില്ലാത്ത നിരവധിയാളുകൾ അവിടെ ഒത്തുചേർന്നു. ശിവഗിരിക്ക് വലിയൊരു നഷ്ടം സംഭവിക്കുന്ന പ്രതീതി ഉണ്ടായി. സന്യാസിമാരെയും ഭക്തജനങ്ങളെയും എസ്എൻഡിപി യോഗ നേതാക്കന്മാരെയൊക്കെ അണിനിരത്തി. ശിവഗിരിയിൽ ഭരണ കൈമാറ്റത്തിന് വേണ്ടി ആമീന്റെ നേതൃത്വത്തിൽ സന്യാസിമാർ ചെല്ലുമ്പോൾ അവരെ തടയുകയും കല്ലേറ് നടത്തുകയും മുളകുപൊടി പോലെ ഏതൊക്കെ ആയുധങ്ങൾ എടുത്തു എന്ന് വ്യക്തമല്ല. വലിയ ബഹളം അരങ്ങേറി. അപ്പോൾ ആയിരിക്കും ഇവരെ പുറത്താക്കുന്നതിന് വേണ്ടി പൊലീസ് ലാത്തിചാർജും മറ്റും നടത്തിയത് എന്ന് ഞാൻ വിചാരിക്കുന്നു. ശിവഗിരിയെ സ്‌നേഹിക്കുന്ന എല്ലാവരെയും വേദനിപ്പിക്കുന്ന രംഗങ്ങളാണ് അരങ്ങേറിയത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ്. അങ്ങനെ ഒരു അനിവാര്യതയിലേക്ക് ആരാണോ പ്രശ്‌നങ്ങളെ സങ്കീർണമാക്കിയത് അവരാണ് തെറ്റുകാർ ആയിട്ടുള്ളത്. ഞാൻ മനസിലാക്കുന്നത് അന്നത്തെ സർക്കാർ ശിവഗിരി മഠത്തെ സഹായിക്കുകയാണ് ചെയ്തിട്ടുള്ളത്.

Previous Post Next Post