ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം, മലപ്പുറം സ്വദേശിയായ പത്തുവയസുകാരന് രോഗം സ്ഥിരീകരിച്ചു

 

കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം. മലപ്പുറം സ്വദേശിയായ പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗ ലക്ഷണങ്ങളോടെ പത്തുവയസുകാരൻ ചികിത്സയിലായിരുന്നു. തുടർന്ന് ഇന്നലെ സ്രവ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. എവിടെ നിന്ന് രോഗബാധുണ്ടായതെന്നും ഉറവിടം എവിടെ നിന്നുമാണെന്നും വ്യക്തമല്ല. ഇതുബന്ധപ്പെട്ട പരിശോധന തുടരുകയാണ്.


നിലവിൽ 11 പേർ കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. കോരങ്ങാട് മരിച്ച ഒമ്പതുവയസുകാരിയുടെ സഹോദരൻ ഉൾപ്പെടെ ചികിത്സയിലാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രോഗം ബാധിച്ച് രണ്ട് പേർ മരിച്ചത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ നിലവിൽ രോഗം ബാധിച്ചവരുടെ നില ഗുരുതരമല്ലെന്നാണ് മെഡിക്കൽ കോളജ് അധികൃതർ നൽകുന്ന വിവരം.


എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം


കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.


രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. അണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.

Previous Post Next Post