മോഷണക്കേസില്‍ ആളുമാറി പൊലീസ് മർദിച്ചെന്ന് യുവാവിന്റെ പരാതി. മൂവാറ്റുപുഴ പൊലീസിന്റെ മർദനത്തില്‍ ആണ് അമല്‍ ആൻണി എന്ന യുവാവിന് ഗുരുതര പരിക്കേറ്റത്.
മർദനത്തിനെതിരെ മൂവാറ്റുപുഴ സ്വദേശി അമല്‍ ആന്റെണി നല്‍കിയ പരാതി പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഈ മാസം12നാണ് സംഭവം. മൂവാറ്റുപുഴയിലെ ഒരു പൂക്കടയില്‍ നിന്ന് ബാറ്ററി മോഷ്ടിച്ച് വിറ്റു എന്ന് ആരോപിച്ചാണ് അമല്‍ ആന്റെണിയെ വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. അന്നേ ദിവസം സ്വന്തം വീട്ടിലെ പഴയ ബാറ്ററി അമല്‍ ആക്രിക്കടയില്‍ വില്‍പ്പന നടത്തിയിരുന്നു. അമ്മയുടേയും ഭാര്യയുടേയും നാട്ടുകാരുടേയും മുന്നില്‍ നിന്ന് മർദിച്ചാണ് പൊലീസ് സംഘം അമലിനെ സ്റ്റേഷനില്‍ എത്തിക്കുന്നത്.
എന്നാല്‍ സ്റ്റേഷനില്‍ പരാതിക്കാർ നേരിട്ട് എത്തിയതോടെ ആളുമാറി എന്ന വിവരം പൊലീസിന് മനസിലായി. അമലിനെ വിട്ടയക്കുകയായിരുന്നു. എന്നാല്‍ ശരീരമാസകലം വേദനയും പരുക്കും കാരണം ജോലിക്ക് പോകാൻ സാധിക്കാതെയായി. ഇതോടെ യുവാവ് മൂവാറ്റുപുഴയിലും പിന്നീട് തൊടുപുഴയിലും ചികിത്സ തേടി. കഴുത്തിനും നട്ടെല്ലിനും സാരമായ പരിക്കുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ വിദഗ്ദ ചികിത്സ വേണമെന്നാണ് നിർദേശം. പോലീസിനെ സംഭവിച്ച വീഴ്ചയെക്കുറിച്ചും മർദ്ദനത്തെക്കുറിച്ചും വിശദമായ പരാതി എറണാകുളം റൂറല്‍ എസ് പിക്ക് നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്ന് അമല്‍ പറയുന്നു. എന്നാല്‍ ഉടൻതന്നെ മൂവാറ്റുപുഴ ഡിവൈഎസ്പി വിശദമായ മൊഴി രേഖപ്പെടുത്തി തുടർനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.