കോഴിക്കോട്: ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ വാനരന്മാരാക്കുന്നത് കേരളത്തിന് യോജിക്കുന്നതല്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തൃശ്ശൂരിലെ വോട്ടർമാരെയാണ് സുരേഷ് ഗോപി വാനരൻമാർ എന്ന് ഉദ്ദേശിച്ചതെങ്കിൽ അടുത്ത തവണ അതിന് വോട്ടർമാർ മറുപടി പറയുമെന്നും കെ മുരളീധരൻ പറഞ്ഞു. വ്യാജ വോട്ടർമാരെവെച്ച് ജയിച്ച എംപിയാണ് സുരേഷ് ഗോപി. ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധിയായല്ല സുരേഷ് ഗോപിയെ കാണുന്നത്. ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത് സുരേഷ് ഗോപിയാണ്. സഹോദരന്റെ ഇരട്ട വോട്ട് ക്രിമിനൽ കുറ്റമാണെന്നും കെ മുരളീധരൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വാർത്താസമ്മേളനം ജെ പി നഡ്ഡയുടെയും അമിത് ഷായുടെയും മറുപടി പോലെയാണ്. അതൊരു രാഷ്ട്രീയ പ്രസംഗമായിരുന്നു. രാഹുൽ ഗാന്ധിയോട് മാപ്പ് ആവശ്യപ്പെടുന്ന കമ്മീഷൻ എന്തുകൊണ്ട് അനുരാഗ് ഠാക്കൂറിനോട് മാപ്പ് ആവശ്യപ്പെടുന്നില്ലെന്നും മുരളീധരൻ ചോദിച്ചു.
കേരളത്തിലെ സർക്കാരിന് വികസനവും കമ്മീഷനും എന്ന നയമാണ്. രാജേഷ് കൃഷണയ്ക്ക് എതിരായ ആരോപണങ്ങളിൽ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിക്കുകയും അതിൽ അന്വേഷണം പ്രഖ്യാപിക്കുകയും വേണം. അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. അച്യുതാനന്ദൻ ജീവിച്ചിരുന്നെങ്കിൽ ഇന്ന് ഇതിനെതിരെ കുരിശുയുദ്ധം നടത്തിയേനെയെന്നും കെ മുരളീധരൻ പറഞ്ഞു.
എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലെന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തീരുമാനം. നിലവിൽ ചർച്ചകൾ ആരംഭിച്ചിട്ടില്ല. വരുന്ന തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വോട്ടുകൾ വേണോ എന്നത് ഇപ്പോൾ പറയേണ്ടതില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.