തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന് മുകളിൽ ആന്ധ്രാ -ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നേരത്തെ ഇന്ന് ( ബുധനാഴ്ച) കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് ഉണ്ടായിരുന്നത്. പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് കണ്ണൂർ, കാസർകോട് എന്നി ജില്ലകൾക്ക് പുറമേ ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
നാളെ മുതലുള്ള മഴ മുന്നറിയിപ്പിലും മാറ്റം ഉണ്ട്. നേരത്തെ നാളെ മുതൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. എന്നാൽ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് വ്യാഴാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മധ്യ ബംഗാൾ ഉൾക്കടലിന് മുകളിൽ ഉയർന്ന ലെവലിൽ സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴിയാണ് ന്യൂനമർദ്ദമായി രൂപപ്പെട്ടത്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളിൽ കാലവർഷം സജീവമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.