രാത്രി യാത്ര ഇനി സുഖകരമാകും, രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സെപ്റ്റംബറിൽ

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വരുന്നു. 2025 സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് ഓഗസ്റ്റ് 3 ന് ഗുജറാത്തിൽ നടന്ന ഒരു പൊതു പരിപാടിയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്.


അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് ദീർഘ ദൂര റൂട്ടുകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തവയാണ്. അത്യാധുനിക സൗകര്യങ്ങൾ, വേഗത എന്നിവയാണ് പുതിയ സ്ലീപർ ട്രെയിൻറെ പ്രത്യേകത.


ഇന്റഗ്രൽ കോച്ച് ഫാക്ടറിയുമായി (ഐസിഎഫ്) സഹകരിച്ച് ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎൽ) ആണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ നിർമിച്ചിരിക്കുന്നത്. 16 കോച്ചുകളുള്ള ട്രെയിനിൽ എസി ഫസ്റ്റ് ക്ലാസ്, എസി 2-ടയർ, എസി 3-ടയർ സൗകര്യങ്ങൾ ഉൾപ്പെടും, മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കും.


തത്സമയ യാത്രാ വിവര സംവിധാനങ്ങൾ, യുഎസ്ബി ഇന്റഗ്രേറ്റഡ് റീഡിങ് ലാംപ്, സിസിടിവി സൗകര്യങ്ങൾ, മോഡുലാർ പാൻട്രി യൂണിറ്റ്, എസി ഫസ്റ്റ് ക്ലാസിലെ ചൂടുവെള്ള ഷവറുകൾ, ഭിന്നശേഷിയുള്ള യാത്രക്കാർക്ക് ആക്സസ് ചെയ്യാവുന്ന ബെർത്തുകളും ടോയ്ലറ്റുകളും, ടച്ച്-ഫ്രീ ബയോ-വാക്വം ടോയ്ലറ്റുകൾ, ആശയവിനിമയത്തിനുള്ള ടോക്ക്-ബാക്ക് യൂണിറ്റുകൾ, ഇന്റർകണക്റ്റിംഗ് സെൻസർ വാതിലുകൾ എന്നിവയാണ് സ്ലീപർ ടെയിനിലെ ആകർഷണീയമായ സൗകര്യങ്ങൾ.


കവച് ആന്റി-കൊളിഷൻ സിസ്റ്റം, അടിയന്തര ബ്രേക്കിംഗ് സിസ്റ്റങ്ങൾ, ആന്റി-ക്ലൈംബിംഗ് സാങ്കേതികവിദ്യ എന്നിവയും ഉണ്ടാകും. ന്യൂഡൽഹി- ഹൗറ, ന്യൂഡൽഹി-മുംബൈ, ന്യൂഡൽഹി-പൂണെ, ന്യൂഡൽഹി-സെക്കന്തരാബാദ് എന്നീ റൂട്ടുകളാണ് നിലവിൽ പരിഗണനയിലുള്ളത്. വന്ദേ ഭാരത് സേവനങ്ങൾ മധ്യവർഗ കുടുംബങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്നും സ്ലീപ്പർ ട്രെയിൻ നിരക്കുകൾ താങ്ങാനാവുന്ന രീതിയിൽ തുടരുമെന്നും മന്ത്രി വൈഷ്ണവ് ആവർത്തിച്ചു.

Previous Post Next Post