തിരുവനന്തപുരം: 'കെഎസ്ആർടിസിയിൽ ഇനി ഇരുന്നല്ല, കിടന്നുപോകാം'. പുതിയ ബസുകൾ നിരത്തിലേക്ക്. കെഎസ്ആർടിസിയുടെ ആധുനിക വക്തരണത്തിന്റെ ഭാഗമായാണ് പുതിയ സ്ലീപ്പർ കം സീറ്റർ ബസുകൾ നിരത്തിലിറക്കിയിരിക്കുന്നത്. അശോക് ലൈലാൻഡിൽ പ്രകാശിന്റെ ബോഡിയിൽ 36 പേർക്ക് ഇരുന്നും, 18 പേർക്ക് കിടന്നും യാത്ര ചെയ്യാവുന്ന മോഡൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ആണ് കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്.
എല്ലാ സീറ്റുകളിലേക്കും ചാർജർ, പുഷ് ബാക്ക് സീറ്റുകൾ, വൈ-ഫൈ, വിൻഡോ കർട്ടൺ, ഹാൻഡ് റെസ്റ്റ് തുടങ്ങിയ സൗകര്യങ്ങൾ സീറ്റർ, സീറ്റർ കം സ്ലീപ്പർ ബസുകളിൽ നൽകുന്നുണ്ട്. സ്ലീപ്പർ ബസുകളിൽ ഏറ്റവും മികച്ച ബെർത്തുകളാണ് നൽകുന്നത് എന്നും മന്ത്രി അറിയിച്ചു.
പുതിയ ബസ് ഡ്രൈവ് ചെയ്തും മന്ത്രി സൗകര്യങ്ങൾ വിശദീകരിച്ചു. ഓണത്തിന് മുമ്പായി ആധുനിക സൗകര്യങ്ങളോട് കൂടിയ 100 ബസുകൾ എത്തുമെന്നും കിടന്ന് യാത്ര ചെയ്യാവുന്നതും ഇരുന്ന് യാത്ര ചെയ്യാവുന്നതുമായി ബസുകൾക്കൊപ്പം 15.5 മീറ്റർ നീളമുള്ള വോൾവോയുടെ ബസും കെഎസ്ആർടിസിയുടെ ഭാഗമാകുമെന്ന് മന്ത്രി ഗണേഷ് കുമാർ അറിയിച്ചിച്ചു. അടുത്ത അഞ്ച് വർഷത്തേക്ക് മറ്റ് പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാകാത്ത നിലയിലാണ് ബസുകളുടെ പരിഷ്‌കരണം എന്നും മന്ത്രി അറിയിച്ചു. കെഎസ്ആർടിസിയുടെ പുതിയ ബസുകളുടെ ഫ്‌ളാഗ്ഓഫ് ആഗസ്റ്റ് 21 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.