വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ചു പൊട്ടിച്ച സംഭവം; 'അടിച്ചത് ലക്ഷ്യം തെറ്റിയതാണെന്ന് അധ്യാപകൻ സമ്മതിച്ചു', സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ.


കാസര്‍കോട് കുണ്ടംകുഴി ജിഎച്ച്‌എസ്‌എസിലെ അധ്യാപകൻ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ചു പൊട്ടിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

ഇതിനിടെ, വിദ്യാര്‍ത്ഥിയെ അധ്യാപകൻ അടിച്ചെന്ന് സമ്മതിച്ചതായി പിടിഎ പ്രസിഡന്‍റ് വ്യക്തമാക്കി. അടിച്ചത് ലക്ഷ്യം തെറ്റിയതാണെന്ന് ഹെഡ്‍മാസ്റ്റര്‍ വിശദീകരിച്ചെന്നും പിടിഎ പ്രസിഡന്‍റ് എം മാധവൻ പറഞ്ഞു. കുട്ടിക്ക് ചികിത്സാസഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടില്ലെന്നും എം മാധവൻ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് ബിജെപിയും യൂത്ത് കോണ്‍ഗ്രസും അടക്കമുള്ളവര്‍ സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തി. ഹെഡ്മാസ്റ്ററെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ രാഷ്ട്രീയ പാർട്ടികള്‍ സ്കൂളിലേക്ക് മാർച്ച്‌ നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് മാർച്ചില്‍ നേരിയ സംഘർഷമുണ്ടായി.

സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ബാലാവകാശ കമ്മീഷൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോടും ജുവനൈല്‍ പോലീസ് നോഡല്‍ ഓഫീസറോടും അടിയന്തിര റിപ്പോർട്ട് നല്‍കാൻ നിർദേശം നല്‍കി. നാളെ കുട്ടിയുടെ വീട്ടില്‍ കമ്മീഷൻ സന്ദർശനം നടത്തും. മാധ്യമ വാർത്തകളെ തുടർന്നാണ് ബാലാവകാശ കമ്മീഷൻ കേസെടുത്തത്. ഇതിനിടെ വിദ്യാഭ്യാസ വകുപ്പ് ഡിഡിഇ ടിവി മധുസൂദനൻ സ്കൂളില്‍ പരിശോധനയ്ക്കെത്തി. ഇന്ന് അവധിയിലായ അധ്യാപകൻ എം അശോകന്‍റെ മൊഴി പിന്നീട് രേഖപ്പെടുത്തും

വിദ്യാർത്ഥിയുടെ കർണപടം അടിച്ച്‌ പൊട്ടിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന് പരാതി നല്‍കാനാണ് കുടുംബത്തിന്‍റെ തീരുമാനം.

Previous Post Next Post