കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് മുൻ കോട്ടയം മുനിസിപ്പല്‍ ചെയർമാൻ പി.ജെ. വർഗീസ് ഉള്‍പ്പെടെ ഏഴുപേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.
തിരുവല്ലയിലെ മൃഗാശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് 11 മണിക്കും 2 മണിക്കും ഇടയിലാണ് നായ്ക്കള്‍ ആക്രമണം നടത്തിയത്. തുടർന്ന് മുനിസിപ്പാലിറ്റിയുടെ എ.ബി.സി സംഘമെത്തി നായയെ പിടികൂടി തങ്ങളുടെ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. അവിടെവെച്ച് നായ ചത്തു. ചത്ത നായ്ക്ക് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നതായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ബസ് സ്റ്റാൻഡ് പരിസരം, എം.എല്‍. റോഡ്, കോടിമതി എന്നിവിടങ്ങളിലാണ് നായ്ക്കള്‍ കൂട്ടത്തോടെ ഇറങ്ങി ആളുകളെ ആക്രമിച്ചത്.
തെരുവുനായ്ക്കളുടെ ശല്യം വർധിക്കുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നായ്ക്കളുടെ പേവിഷബാധ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.