അമിത് ഷാ 22ന് എത്തും; തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും

കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ മുതിർന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ വീണ്ടും കേരളത്തിലെത്തും. ജൂലൈ 12ന് തിരുവനന്തപുരത്ത് അമിത് ഷാ തുടങ്ങിവച്ച പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനായാണ് 22ന് എത്തുന്നത്. കൊച്ചിയിൽ നടക്കുന്ന നേതൃയോഗത്തിൽ അടുത്ത നൂറ് ദിവസത്തേക്കുള്ള മാർഗനിർദേശം നൽകുകയും ചെയ്യും.


ഛത്തീസ്ഗഡിലെ കന്യാസത്രീകളുടെ അറസ്റ്റ് സംബന്ധിച്ച വിഷയത്തിൽ കൊച്ചിയിൽ നടന്ന കോർ കമ്മിറ്റി യോഗത്തിൽ വ്യത്യസ്ത അഭിപ്രായം ഉയർന്നു. സംസ്ഥാന ഘടകത്തിന്റെ തിരക്കിട്ട ഇടപെടൽ പാർട്ടിയുടെ പരമ്പരാഗത വോട്ടർമാരിൽ അസ്വസ്ഥത ഉണ്ടാക്കിയെന്ന അഭിപ്രായം ചർച്ചയായി. സംഭവത്തിൽ അമിത് ഷാ ഇടപെടുമെന്ന് ഉറപ്പുതന്നതായി പരസ്യമായി പറഞ്ഞത് ശരിയായില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രിയിൽ നിന്ന് അത്തരമൊരുകാര്യം ഉണ്ടായത് തെറ്റിദ്ധാരണകൾക്കിടയാക്കിയെന്നും അഭിപ്രായം ഉയർന്നു.


ഛത്തീസ്ഗഡ് വിഷയത്തിൽ പാർട്ടി ഇടപെടൽ ഗുണകരമായെന്ന അഭിപ്രായമാണ് നേതൃത്വത്തിൽ നിന്നുണ്ടായത്. സുരേഷ് ഗോപിയുടെ മൗനം പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന വിമർശനവും ഉണ്ടായി. ഇക്കാര്യത്തിൽ സുരേഷ് ഗോപിക്കൊപ്പമാണ് പാർട്ടി നിൽക്കേണ്ടതെന്നായിരുന്നു യോഗത്തിൽ ഭൂരിപക്ഷ അഭിപ്രായം.

Previous Post Next Post