രക്ഷാപ്രവര്‍ത്തനം വൈകി, ആളൊഴിഞ്ഞ കെട്ടിടമെന്ന് തെറ്റിദ്ധരിപ്പിച്ചു: പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎല്‍എ

മെഡിക്കല്‍ കോളജ് കെട്ടിടം തകർന്നുവീണ് ഒരു സ്ത്രീ മരിച്ചതിനു പിന്നാലെ സ്ഥലത്ത് പ്രതിഷേധവുമായി പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മൻ.


രക്ഷാപ്രവർത്തനം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.


അപകടം ഉണ്ടായപ്പോള്‍ തന്നെ രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങള്‍ വേണ്ടരീതിയില്‍ കൈകാര്യം ചെയ്തില്ല. ആളൊഴിഞ്ഞ കെട്ടിടമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. തെറ്റായ വാർത്തകള്‍ പരത്താൻ ശ്രമിച്ചു. രക്ഷാപ്രവർത്തനം വൈകിയതിന് കാരണം ഇതാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.


പൊളിഞ്ഞുവീണത് ഉപയോഗരഹിതമായ കെട്ടിടമാണെന്നാണ് അപകടസ്ഥലത്തെത്തിയ മന്ത്രിമാരായ വി.എൻ.വാസവനും വീണാ ജോർജും അറിയിച്ചിരുന്നത്. ആശുപത്രി വാര്‍ഡുമായി ബന്ധമില്ലാത്ത കെട്ടിടമാണിത്. ഉപയോഗശൂന്യമായ സാധനങ്ങള്‍ ശേഖരിച്ചിരുന്ന സ്ഥലമാണിതെന്നും മന്ത്രിമാർ പറഞ്ഞു.


ഇന്നു രാവിലെ 11-ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ 14-ാം വാര്‍ഡിന്‍റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തില്‍ തലയോലപ്പറമ്ബ് സ്വദേശി ബിന്ദു (56) മരിച്ചു. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായിരുന്ന ബിന്ദു 14-ാം വാർഡിലെ ശുചിമുറിയില്‍ കുളിക്കാൻ പോയതായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ബിന്ദുവിനെ അപകടത്തിനു ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണ് പുറത്തെടുത്തത്. ഉടൻതന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


അപകടത്തില്‍ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്‍റിന് (11) പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡില്‍ ചികിത്സയില്‍ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ കൂട്ടിരിപ്പുകാരിയായി നില്‍ക്കുകയായിരുന്നു അലീന. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്.


അതേസമയം, രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരൻ അമല്‍ പ്രദീപിനു ട്രോളി വന്നിടിച്ച്‌ നിസാര പരുക്കേറ്റു.

Previous Post Next Post