അമേരിക്കയില്‍ പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ച് ശതകോടീശ്വരനും ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവിയുമായ ഇലോണ്‍ മസ്‌ക്.
അമേരിക്ക പാർട്ടി' എന്നാണ് പാർട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. 'നമ്മള്‍ ജീവിക്കുന്നത് ഒരു ജനാധിപത്യത്തിലല്ല, ഏകകക്ഷി സംവിധാനത്തിലാണ്, നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നല്‍കുന്നതിനാണ് അമേരിക്ക പാർട്ടി രൂപീകരിച്ചിരിക്കുന്നത്' മസ്‌ക് എക്‌സില്‍ വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' സെനറ്റില്‍ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിംഗ് വോട്ടോടെ പാസായതിന് പിന്നാലെയാണ് മസ്‌ക് പുതിയ പാർട്ടി പ്രഖ്യാപിച്ചത്. നേരത്തെ പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം തേടിയുള്ള സർവേ മസ്‌ക് എക്‌സില്‍ പങ്കുവച്ചിരുന്നു. 'രണ്ട് പാർട്ടി (ചിലർ ഏകപാർട്ടി എന്ന് വിളിക്കുന്നു) സമ്ബ്രദായത്തില്‍ നിന്ന് സ്വാതന്ത്ര്യം വേണോ എന്ന് ചോദിക്കാൻ സ്വാതന്ത്ര്യദിനം ഏറ്റവും അനുയോജ്യമായ സമയമാണ്! നമ്മള്‍ അമേരിക്ക പാർട്ടി സൃഷ്ടിക്കണോ' എന്ന് ചോദിച്ചുകൊണ്ടായിരുന്നു ജൂലായ് നാലിന് മസ്‌ക് സർവേ പങ്കുവച്ചത്. സർവേയില്‍ 64 ശതമാനം പേർ പുതിയ പാർട്ടി വേണമെന്നും 34 ശതമാനം പേർ വേണ്ടെന്നും പ്രതികരിച്ചു.