'കേരളത്തിന് അപമാനം, വെള്ളാപ്പള്ളിയെ നവോത്ഥാന സമിതിയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണം'

 

കൊച്ചി: യുഡിഎഫിനെ നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചുകൊണ്ടുവരാൻ സാധിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിനു പോകുമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രഖ്യാപനം ധീരമെന്ന് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന നേതാവുമായ വിഎം സുധീരൻ. കോൺഗ്രസ് പ്രസ്ഥാനത്തിന്റെയും യുഡിഎഫിന്റെയും അന്തസ് ഉയർത്തിപ്പിടിക്കുന്നതാണ് സതീശന്റെ നിലപാടെന്നും സുധീരൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.


'യുഡിഎഫ് അണികളിലും ജനാധിപത്യ മതേതര വിശ്വാസികളായ ജനങ്ങളിലും സതീശനുള്ള ഉറച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണിത്. തന്റെ സ്വാർഥ താൽപര്യങ്ങൾക്കായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പദം ദുരുപയോഗപ്പെടുത്തിവരുന്ന വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളിക്കുള്ള സതീശന്റെ ഈ മറുപടി തികച്ചും പ്രസക്തവും അഭിനന്ദനാർഹവുമാണ്. ശ്രീനാരായണ ഗുരുസ്വാമികളുടെ മഹത്തായ സന്ദേശങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് ഗുരുദേവൻ അരുത് എന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങൾമാത്രം ചെയ്തുകൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി, വർഗീയ വിഷം വമിപ്പിച്ചുകൊണ്ട് കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തെ മലിനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തെ വീണ്ടും വർഗീയ ഭ്രാന്താലയമാക്കാനാണ് വെള്ളാപ്പള്ളിയുടെ ഗൂഢശ്രമം.


ഇതുവഴി സമൂഹത്തെ വർഗീയാടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് മോദി-പിണറായി ദ്വയങ്ങളുടെ ദുർഭരണത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് വെള്ളാപ്പള്ളി കളമൊരുക്കുന്നത്. അതോടൊപ്പം തന്റെ തെറ്റായ ചെയ്തികൾക്കതിരെ ഉണ്ടാകാവുന്ന നിയമപരമായ നടപടികളിൽനിന്നും ഒഴിവാകുകയെന്ന ഗുഢലക്ഷ്യവും വച്ചുപുലർത്തുന്നുണ്ട്. നാടിന്റെ നവോത്ഥാന മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച ശ്രീനാരായണ ഗുരുസ്വാമികൾ നൽകിയ സന്ദേശങ്ങൾക്കും ഗുരുദേവന്റെ ദർശനങ്ങൾക്കും എതിരെ എക്കാലത്തും പ്രവർത്തിച്ചുവരുന്ന വെള്ളാപ്പള്ളി സംസ്ഥാന സർക്കാർ രൂപീകരിച്ച നവോത്ഥാന സമിതിയുടെ അധ്യക്ഷനായിരിക്കുന്നതു കേരളത്തിന് അപമാനകരമാണ്. നവോത്ഥാന നായകർ ഉയർത്തിപ്പിടിച്ച മൂല്യങ്ങളോട് എന്തെങ്കിലും ആദരവുണ്ടെങ്കിൽ സംസ്ഥാന നവോത്ഥാന സമിതിയുടെ അധ്യക്ഷ സ്ഥാനത്തുനിന്നും വെള്ളാപ്പള്ളിയെ നീക്കംചെയ്യാൻ മുഖ്യമന്ത്രി പിണറായി തയ്യാറാകണം'' സുധീരൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

Previous Post Next Post