തിരുവനന്തപുരം: എല്ലാ കുട്ടികൾക്കും നീതി ലഭിക്കണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കീം റാങ്ക് പട്ടികയിൽ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കഴിഞ്ഞവർഷം കേരള സിലബസിൽ പഠിച്ച വിദ്യാർത്ഥികൾക്ക് 35 മാർക്കിന്റെ കുറവുണ്ടായി. അത് അനീതിയായിരുന്നു. പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയാലും കേരള സിലബസിലെ കുട്ടികൾക്ക് 35 മാർക്ക് കുറവാകുന്ന സ്ഥിതിയുണ്ട്.
അത് മറികടക്കാൻ പല ഫോർമുലകളും പരിഗണിച്ചു. വിദഗ്ധ സമിതിയുടെ ഭാഗമായി പ്രവർത്തിച്ച എൻട്രൻസ് കമ്മീഷണർ അദ്ദേഹത്തിന്റെ വാദങ്ങളും മുന്നോട്ടുവെച്ചു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് ശാസ്ത്രീയം എന്നു പറയാവുന്ന ഫോർമുലയെ അവലംബിച്ചത്. സർക്കാരിന് ഏതു സമയത്ത് വേണമെങ്കിലും നിബന്ധനകളിൽ മാറ്റം വരുത്താവുന്നതാണ് എന്ന തരത്തിൽ, പ്രോസ്പെക്ടസിൽ ഒരു പ്രോവിഷൻ കൊടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. മന്ത്രി പറഞ്ഞു.
കീം പരീക്ഷയെ ഒരു വിധത്തിലും ബാധിക്കുന്ന കാര്യമല്ല അത്. കീം പരീക്ഷ കഴിഞ്ഞിട്ടാണ് സ്റ്റാന്റഡൈസേഷൻ പ്രക്രിയ വരുന്നത്. സ്റ്റാന്റഡൈസേഷനിൽ തന്റേതല്ലാത്ത കുറ്റം കൊണ്ട് ഒരു കുട്ടിക്കും നഷ്ടം വരരുതെന്ന് കരുതി സദുദ്ദേശപരമായിട്ടാണ് സർക്കാർ ഇത്തരത്തിൽ ചെയ്തത്. എന്നാൽ ചില കുട്ടികൾ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. സിംഗിൾ ബെഞ്ച് ഒരു വിധി പ്രസ്താവിച്ചു. ഡിവിഷൻ ബെഞ്ച് ആ വിധിയുടെ മേൽ അഭിപ്രായം പറയുന്നില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
ഇതേത്തുടർന്ന് സമയം വൈകിക്കാതെ, 2011 മുതൽ പിന്തുടരുന്ന സ്റ്റാന്റഡൈസേഷൻ പ്രക്രിയ സ്വീകരിച്ചുകൊണ്ട് എത്രയും പെട്ടെന്ന് ലിസ്റ്റ് പുറത്തുവിടുകയാണ് ചെയ്തത്. ഇനിയും അഡ്മിഷൻ പ്രക്രിയ വൈകാൻ പാടില്ലെന്നതിനാലാണ് ഇന്നലെത്തന്നെ ലിസ്റ്റ് പുറത്തു വിട്ടത്. മന്ത്രിസഭ കുട്ടികൾക്ക് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെടുത്തത്. അതിൽ തനിക്ക് ഇപ്പോഴും ഒരു സംശയവുമില്ല. അതേക്കുറിച്ച് വിശദീകരിക്കണ്ട ബാധ്യതയന്നുമില്ല. നിങ്ങളൊക്കെ വലിയ സിഐഡികളാണല്ലോ എന്നും മന്ത്രി ബിന്ദു മാധ്യമങ്ങളെ പരിഹസിച്ചു. വലിയ കോടതിയാകേണ്ടെന്നും മന്ത്രി ബിന്ദു പറഞ്ഞു.