തലസ്ഥാന നഗരിയോട് വിട പറഞ്ഞ് ഉച്ചയ്ക്ക് ശേഷം വി എസ് ജന്മനാട്ടിലേക്ക്; വിലാപയാത്ര കടന്നുപോകുന്ന വഴികൾ...

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അവസാന ദശാബ്ദങ്ങൾ പ്രധാന പ്രവർത്തന തട്ടകമായിരുന്ന തലസ്ഥാന നഗരിയിലെ പൊതു ദർശനം പൂർത്തിയാക്കി, ഉച്ചയ്ക്ക് ശേഷമാണ് ഭൗതികദേഹം വിലാപയാത്രയായി ജന്മദേശമായ ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നത്. ആലപ്പുഴയിലെ വലിയ ചുടുകാട്ടിലാണ് വിഎസിന് അന്ത്യവിശ്രമം ഒരുക്കുന്നത്. തലസ്ഥാനത്തു നിന്നും 151 കിലോമീറ്റർ ദൂരം നീളുന്ന വിലാപയാത്രയ്ക്കിടെ, തങ്ങളുടെ പ്രതീക്ഷയുടെ കെടാത്തിരി നാളമായി നിലകൊണ്ട പ്രിയനേതാവിന് അന്ത്യാഭിവാദം അർപ്പിക്കാനായി ജനങ്ങൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്.


തിരുവനന്തപുരത്തു നിന്നും കൊല്ലം വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായിട്ടാണ് വിഎസിന്റെ മൃതദേഹം കൊണ്ടുപോകുന്നത്. ഇന്നു രാത്രി ഒൻപതുമണിയോടെ ആലപ്പുഴ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. നാളെ രാവിലെ 9 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ വി എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതു ദർശനത്തിന് വെക്കും. തുടർന്ന് രാവിലെ 10 മുതൽ ആലപ്പുഴ കടപ്പുറത്തെ പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനമുണ്ടാകും. ഉച്ചകഴിഞ്ഞ് മൂന്നിന് വലിയ ചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.


തിരുവനന്തപുരത്ത് 27 ഇടത്തും കൊല്ലം ജില്ലയിൽ ഏഴിടത്തും പൊതുജനങ്ങൾക്ക് വി എസ് അച്യുതാനന്ദന് അന്തിമോപചാരം അർപ്പിക്കാനായി സൗകര്യം ഉണ്ടായിരിക്കും. വിലാപയാത്ര കടന്നുപോകുന്ന വഴികളുടെ വശങ്ങളിൽ പാർക്കിങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വിലാപയാത്ര കടന്നുപോകുന്ന സമയത്ത് ഗതാഗതത്തിരക്ക് അനുഭവപ്പെട്ടാൽ വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.


വിലാപയാത്ര കടന്നുപോകുന്ന വഴികൾ -


പാളയം, പിഎംജി, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഉള്ളൂർ, പോങ്ങുംമൂട്, ശ്രീകാര്യം, ചാവടിമുക്ക്, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ടുറോഡ്, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ചെമ്പകമംഗലം, കോരാണി, മൂന്നുമുക്ക്, ആറ്റിങ്ങൽ, കച്ചേരിനട, ആലംകോട്, കടുവയിൽ, കല്ലമ്പലം, നാവായിക്കുളം, 28-ാം മൈൽ, കടമ്പാട്ടുകോണം, പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, ചിന്നക്കട ബസ്‌ബേ, കാവനാട്, ചവറ, കരുനാഗപ്പള്ളി, ഓച്ചിറ, കെപിഎസി ജംഗ്ഷൻ, കായംകുളം കെഎസ്ആർടിസി, കരിയിലക്കുളങ്ങര, നങ്ങാർകുളങ്ങര, ഹരിപ്പാട് കെഎസ്ആർടിസി, റാണാപ്പടി, കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ ടൗൺ, വണ്ടാനം മെഡിക്കൽ കോളജ് എന്നീ വഴികളിലൂടെയാണ് പുന്നപ്രയിലെ വീട്ടിലെത്തിക്കുക. വഴികളിൽ പൊതുജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

Previous Post Next Post