തിരുവനന്തപുരം: കർക്കശക്കാരനായ കമ്യൂണിസ്റ്റും വിട്ടുവീഴ്ചയില്ലാത്ത പോരാളിമായിരുന്ന വിഎസ് അച്യൂതാനന്ദൻറെ വിടവാങ്ങലിൽ അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. ലോകമെങ്ങുമുള്ള മലയാളികൾ വിഎസിന് അന്ത്യാഞ്ജലി അർപ്പിക്കുമ്പോൾ, കാർക്കശ്യത്തിനുള്ളിൽ അധികമൊന്നും പുറത്തുവരാതെ ഒളിഞ്ഞിരുന്ന വിഎസിൻറെ മറ്റൊരു ചിത്രം അവതരിപ്പിക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ സുജ സൂസൻ ജോർജ്. സൂര്യനെല്ലിയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിലെത്തിയ അനുഭവമാണ് സുജ സൂസൻ ജോർജ് പങ്കുവയ്ക്കുന്നത്.
സൂര്യനെല്ലി കേസിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ വിഎസ് പെൻഷൻ കാശ് സൂക്ഷിച്ചു വെച്ചതാണെന്ന് പറഞ്ഞ് കുടുംബത്തിന് ഒരു ലക്ഷം രൂപ കൈയ്യിൽ വെച്ചുനൽകിയെന്ന് സുജ സൂസൻ ജോർജ് എഴുതുന്നു. പണം വാങ്ങാൻ മടിച്ചപ്പോൾ വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞത്..'ഇത് അവളുടെ മുത്തശ്ശൻ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്റെ പെൻഷൻ കാശ് സൂക്ഷിച്ചു വെച്ചതാണ്.' എന്ന് പറഞ്ഞതായും സുജ സൂസൻ ജോർജ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
'പെൺകുട്ടിയുടെ മാതാപിതാക്കളോടും അവളോടും സംസാരിച്ചു. അവരുടെ സങ്കടങ്ങളെ ആറ്റിത്തണുപ്പിച്ചു. പുറമെ നിന്ന് ഞാൻ മാത്രം. വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യിൽ കൊടുത്തു. അദ്ദേഹം അത് വാങ്ങാൻ മടിച്ചു. വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞു. ഇത് അവളുടെ മുത്തശ്ശൻ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്റെ പെൻഷൻ കാശ് സൂക്ഷിച്ചു വെച്ചതാണ്. അതാണ് വിഎസ്. അങ്ങനെയായിരുന്നു വി എസ്.'
വിഎസിന്റെ ജീവിതം വ്യക്തിയുടെയോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയോ ചരിത്രമായിരുന്നില്ല. കേരളത്തിന്റെ മാറ്റത്തിന്റെ ചരിത്രമായിരുന്നും സാമൂഹ്യമാധ്യമ കുറിപ്പിൽ പറയുന്നു.
സുജ സൂസൻ ജോർജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
വി എസ്.....നിരന്തരം തളിർക്കുന്ന വൻമരമായിരുന്നു.
---------------------------------
ഒരു നൂറ്റാണ്ട് കടന്നു പോയ ജീവിതം.അതൊരു വ്യക്തിയുടെയോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയോ ചരിത്രമായിരുന്നില്ല. കേരളത്തിന്റെ മാറ്റത്തിന്റെ ചരിത്രമായിരുന്നു.കണ്ണേ ,കരളേ വിഎസേ,ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ എന്ന് തൊണ്ട പൊട്ടി,തൊണ്ട ഇടറി ,കണ്ണ് നിറഞ്ഞ് ,ജീവന്റെ ആഴത്തിൽ നിന്ന് ഉതിർന്ന മുദ്രാവാക്യങ്ങൾ ശബ്ദമില്ലാത്തവരുടെ ശബ്ദങ്ങളുടെ ഇടിമുഴക്കമായിരുന്നു. പലപ്പോഴും ആ പ്രകമ്പനങ്ങൾ എന്റെ ഹൃദയത്തെയും ഭേദിച്ച് കടന്നു പോയിട്ടുണ്ട്.വിറകൊണ്ട് നിന്നിട്ടുണ്ട് ഞാനും.
സൂര്യനെല്ലി കേസും വിഎസും
------------------------------------------------
അത് വലിയൊരു ചരിത്രമാണ്.അതിലെ അവസാന ഖണ്ഡമാണ് ഇവിടെ കുറിക്കുന്നത്. വി എസ് പ്രതിപക്ഷ നേതാവായിരുന്ന കാലം. ഒരു ദിവസം എനിക്ക് വന്ന ഒരു ഫോൺവിളി വിഎസ് അച്യുതാനന്ദന്റേതായിരുന്നു. അദ്ദേഹത്തിന് എന്നെ നേരിട്ട് കണ്ട് സൂര്യനെല്ലി കേസിനെ കുറിച്ച് സംസാരിക്കണമെന്ന് പറഞ്ഞു. അങ്ങനെ കുട്ടനാട് പാർടി ഓഫീസിൽ വെച്ച് അദ്ദേഹത്തെ കണ്ട് ദീർഘമായി സംസാരിച്ചു. ഞാനത്ര അടുത്തിരുന്ന് വിഎസിനെ ആദ്യം കാണുകയാണ്. ടോൺഡ് ബോഡി. തിളങ്ങുന്ന ത്വക്ക്. നരകേറി കറുപ്പ് മായാൻ ഇനിയുമേറെയുണ്ട് ബാക്കി .പ്രായം 85നു മേൽ.
അതിന് അടുത്ത ആഴ്ച വിഎസ് ചെങ്ങനാശേരിയിലെ അവരുടെ വീട് സന്ദർശിച്ചു. അടച്ചിട്ട മുറിയിലിരുന്ന് മാതാപിതാക്കളോടും അവളോടും സംസാരിച്ചു. അവരുടെ സങ്കടങ്ങളെ ആറ്റിത്തണുപ്പിച്ചു. പുറമെ നിന്ന് ഞാൻ മാത്രം. വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യിൽ കൊടുത്തു. അദ്ദേഹം അത് വാങ്ങാൻ മടിച്ചു. വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞു.
''ഇത് അവളുടെ മുത്തശ്ശൻ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്റെ പെൻഷൻ കാശ് സൂക്ഷിച്ചു വെച്ചതാണ്.'' അതാണ് വിഎസ്. അങ്ങനെയായിരുന്നു വി എസ്.
വിട ! ഈ നൂറ്റാണ്ടിന്റെ നായകന്..