സ്കൂൾ സമയമാറ്റം മദ്രസ പഠനത്തെ ബാധിക്കുന്നു; സമസ്തയുടെ സമരപ്രഖ്യാപന കൺവെൻഷൻ ഇന്ന് കോഴിക്കോട്ട്

തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരായ സമസ്ത സമരം തുടങ്ങുന്നു. സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരളാ മദ്രസാ മാനേജ്മെൻറ് അസോസിയേഷൻറെ നേതൃത്വത്തിൽ ഇന്ന് കോഴിക്കോട് സമര പ്രഖ്യാപന കൺവെൻഷൻ നടത്തും. കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന കൺവെൻഷനിൽ സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാർ, കെ ടി ഹംസ മുസ്ലിയാർ തുടങ്ങിയവർ പങ്കെടുക്കും.


വിദ്യാർത്ഥികളുടെ മദ്രസ പഠനത്തെ ബാധിക്കുന്ന തരത്തിലാണ് സ്കൂൾ സമയക്രമം എന്നാണ് സമസ്ത ആരോപിക്കുന്നത്. മദ്രസ പഠനത്തിന് തടസ്സമാകുന്ന സ്കൂൾ സമയമാറ്റത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് സമസ്ത നൽകിയ പരാതി പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരം. സ്കൂൾ സമയമാറ്റം മദ്രസ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് സമസ്ത മദ്രസ മാനേജ്മെൻ്റ് അസോ. ജനറൽ സെക്രട്ടറി മൊയ്തീൻ ഫൈസി പുത്തനഴി പറഞ്ഞു.


സമസ്ത പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും, വിഷയത്തിൽ ചർച്ച നടത്താൻ പോലും സർക്കാർ തയ്യാറായില്ലെന്ന് മദ്രസ മാനേജ്മെൻറ് അസോസിയേഷൻ നേതാക്കൾ ആരോപിച്ചിരുന്നു. വിദ്യാഭ്യാമന്ത്രിക്കും രേഖാമൂലം എതിർപ്പ് അറിയിച്ചിരുന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഏറെനാളുകൾക്ക് ശേഷമാണ് സർക്കാരുമായി നേരിട്ട് ബന്ധപ്പെട്ട ഒരു വിഷയത്തിൽ സമസ്ത പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്.

Previous Post Next Post