ആണ്‍ സുഹൃത്തിനൊപ്പം പുഴയില്‍ ചാടിയ ഭർതൃമതിയായ യുവതി നീന്തി രക്ഷപ്പെട്ടു. ആണ്‍ സുഹൃത്തിനായി പുഴയില്‍ തിരച്ചില്‍ ഊർജ്ജിതമാക്കി.
തിങ്കളാഴ്ച്ച രാവിലെയാണ് ബേക്കല്‍ പെരിയാട്ടടുക്കം സ്വദേശിനിയായ 35 വയസുകാരിയെ വളപട്ടണം പുഴയുടെ ഓരത്ത് നാട്ടുകാർ കണ്ടത്. തുടർന്ന് വളപട്ടണം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബേക്കല്‍ പോലീസില്‍ യുവതിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് കേസെടുത്ത് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വളപട്ടണം പുഴയുടെ തീരത്ത് യുവതിയെ കണ്ടെത്തിയത്. ഞായറാഴ്ച്ച രാത്രിയിലാണ് ദേശീയ പാതയില്‍ വളപട്ടണം പാലത്തിനു മുകളില്‍ നിന്നു താഴേക്ക് ചാടിയത്. യുവതി നീന്തി കരകയറിയെങ്കിലും ആണ്‍സുഹൃത്തിനെ ഇനിയും കണ്ടെത്താനായില്ല. പൊലീസും ഫയർഫോഴ്സും തിരച്ചില്‍ ഊർജ്ജിതമാക്കി. വിവരമറിഞ്ഞ് വളപട്ടണത്തെത്തിയ ബേക്കല്‍ പോലീസ് യുവതിയുമായി തിരിച്ചുപോയി കോടതിയില്‍ ഹാജരാക്കി.