തിരുവനന്തപുരം: പാലോട് രവിയുമായി ബന്ധപ്പെട്ട ഫോൺവിളി വിവാദത്തിൽ അന്വേഷണത്തിന് കെപിസിസി. കോൺഗ്രസ് അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ അന്വേഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ശബ്ദരേഖ പ്രചരിച്ചത് അടക്കം അന്വേഷിക്കും. ശബ്ദരേഖ വിവാദമാക്കിയതിന് പിന്നിൽ ജില്ലാ നേതാക്കൾക്കും പങ്കുണ്ടെന്നാണ് പാർട്ടി നേതൃത്വത്തിന്റെ നിഗമനം.
പാർട്ടിയെ ശക്തിപ്പെടുത്തണം എന്ന നിലയ്ക്കാണ് താൻ സംസാരിച്ചതെന്നും, ശബ്ദരേഖയുടെ മുഴുവൻ ഭാഗങ്ങളും പുറത്തു വിടണമെന്നും പാലോട് രവി കോൺഗ്രസ് നേതൃത്വത്തിന് നൽകിയ വിശദീകരണത്തിൽ സൂചിപ്പിച്ചിരുന്നു. പാർട്ടിയിലെ വിഭാഗീയതയാണ് ശബ്ദരേഖ ഇപ്പോൾ വിവാദമാകാൻ കാരണമെന്നും, ഓഡിയോ പ്രചരിച്ചതിന് പിന്നിൽ ആർക്കൊക്കെ പങ്കുണ്ടെന്ന് കണ്ടെത്തണമെന്നും പാലോട് രവി കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
വാമനപുരം കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായി പാലോട് രവി നടത്തിയ ഫോൺ സംഭാഷണമാണ് വിവാദമായത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശതെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റുപാർട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും. കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി അഭിപ്രായപ്പെട്ടിരുന്നു.
ഫോൺവിളി വിവാദത്തെത്തുടർന്ന് പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഇതേത്തുടർന്ന് മുൻ സ്പീക്കറും മുതിർന്ന നേതാവുമായ എൻ ശക്തന് തിരുവനന്തപുരം ഡിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല നൽകിയിട്ടുണ്ട്. എൻ ശക്തൻ ഇന്ന് ഡിസിസി പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കുമെന്നാണ് വിവരം.