ന്യൂഡൽഹി: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ തെറ്റിദ്ധാരാണ പടർത്തുന്ന വിധത്തിൽ റിപ്പോർട്ടുകൾ നൽകുന്നെന്ന് ആരോപിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് എതിരെ നിയമ നടപടിക്ക് നീക്കം. ഇന്ത്യൻ പൈലറ്റ്‌സ് ഫെഡറേഷൻ (എഫ്ഐപി) ആണ് വാൾസ്ട്രീറ്റ് ജേണൽ, റോയിട്ടേഴ്സ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
അഹമ്മദാബാദ് വിമാന അപകടവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങളിലെ ഒരു വിഭാഗം സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉദ്ധരിച്ച് നിഗമനങ്ങൾ നടത്തി വാർത്തകൾ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് ഇന്ത്യൻ പൈലറ്റ്‌സ് ഫെഡറേഷന്റെ ആരോപണം. അപകടം സംബന്ധിച്ച അന്വേഷണം തുടരുന്നതിനിടെ ഇത്തരം തെറ്റായ വാർത്തകൾ നൽകുന്നത് നിരുത്തരവാദിത്തപരമാണ്. ഇത്തരം റിപ്പോർട്ടുകൾ പങ്കുവച്ച വാൾസ്ട്രീറ്റ് ജേണൽ, റോയിട്ടേഴ്സ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങൾ മാപ്പ് പറയണം എന്നാണ് ഇന്ത്യൻ പൈലറ്റ്‌സ് ഫെഡറേഷന്റെ ആവശ്യം. ഇക്കാര്യം വ്യക്തമാക്കി സംഘടന മാധ്യമ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച നോട്ടീസ് അയച്ചു. വിമാനാപകടം ജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടിസ്ഥാനരഹിതമായ വസ്തുതകളുടെ വാർത്തകൾ നൽകുന്നത് തെറ്റായ പ്രതീതി സൃഷ്ടിക്കും. ഇന്ത്യൻ വ്യോമയാന മേഖലയുടെ സുരക്ഷയെക്കുറിച്ച് ജനങ്ങളിൽ ഉത്കണ്ഠസൃഷ്ടിക്കേണ്ട സമയമല്ല ഇതെന്നും നോട്ടീസ് ചൂണ്ടിക്കാട്ടുന്നു.
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) നടത്തിയ അന്വേഷണത്തെ പരാമർശിച്ച് അപകടത്തിന്റെ ഉത്തരവാദിത്തം പൈലറ്റുമാർ ഉൾപ്പെടെയുള്ള വ്യക്തികളിൽ അടിച്ചേൽപ്പിക്കുന്ന രീതി തെറ്റാണ്. ഇത്തരം നടപടികളിൽ നിന്ന് വിട്ടുനിൽക്കണം. പൈലറ്റുമാരുടെ വ്യക്ത്വത്തെ കളങ്കപ്പെടുത്തുന്നതും കുടുംബങ്ങളെ അപകീർത്തിപ്പെടുത്തുന്നതുമാണ് ഇത്തരം റിപ്പോർട്ടുകൾ എന്നും റോയിട്ടേഴ്‌സിനെ പരാമർശിച്ച് ഇന്ത്യൻ പൈലറ്റ്‌സ് ഫെഡറേഷൻ പറയുന്നു. ഇത്തരം പരാമർശങ്ങൾ ഉൾപ്പെടുന്ന 2025 ജൂലൈ 17 ലെ റോയിട്ടേഴ്‌സ് ലേഖനം ഉടനടി തിരുത്തുകയെ പിൻവലിക്കുകയോ ചെയ്യണം എന്നും നോട്ടീസ് വ്യക്തമാക്കുന്നു.
വിമാനാപകടം സംബന്ധിച്ച് അന്തിമ നിഗമനങ്ങൾ പുറത്തിറക്കിയിട്ടില്ലെന്നും ലേഖനം ദ്വിതീയ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അംഗീകരിച്ച് വിശദീകരണം നൽകാനും എഫ്ഐപി റോയിട്ടേഴ്‌സിനോട് ആവശ്യപ്പെടുന്നു. നിർദേശം പാലിക്കാത്ത പക്ഷം നിയമപരമായ വഴികൾ തേടുമെന്നും ഇന്ത്യൻ പൈലറ്റ്‌സ് ഫെഡറേഷൻ വ്യക്തമാക്കുന്നു