കൽപ്പറ്റ: വയനാട് കോൺഗ്രസ് നേതൃയോഗത്തിൽ കയ്യാങ്കളി. ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന് മർദ്ദനമേറ്റു. മുള്ളൻകൊല്ലിയിൽ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ആലോചനാ യോഗത്തിനിടെ ആയിരുന്നു സംഘർഷം. മണ്ഡലം പ്രസിഡന്റിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൈയാങ്കളിയിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.
യോഗത്തിനിടെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും അപ്പച്ചനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. ഐസി ബാലകൃഷ്ണൻ എംഎൽഎയുടെയും കെഎൽ പൗലോസിന്റെയും ഗ്രൂപ്പിൽ പെട്ടവരാണ് കയ്യേറ്റം ചെയ്തതെന്നാണ് ആരോപണം. സംഘർഷത്തെ തുടർന്ന് സെമിനാർ നടത്താനായില്ല. വയനാട്ടിൽ കുറച്ചുനാളുകളായി ഗ്രൂപ്പ് പോര് നിലനിന്നിരുന്നു.
ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് നിലവിലെ മണ്ഡലം പ്രസിഡന്റ്. ഇതിൽ ഐ സി ബാലകൃഷ്ണൻ ഗ്രൂപ്പിനും കെ എൽ പൗലോസ് ഗ്രൂപ്പിനും എതിർപ്പുണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി മണ്ഡലം പ്രസിഡന്റിനെ മാറ്റണമെന്ന തർക്കമാണ് ഡിസിസി പ്രസിഡന്റിനെ മർദിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.