കണ്ണൂർ: പെരിങ്ങത്തൂരിൽ സ്വകാര്യബസിൽ വെച്ച് കണ്ടക്ടർക്ക് ക്രൂര മർദ്ദനം. തലശേരി - തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണുവിനാണ് (28) മർദ്ദനമേറ്റത്.
പെരിങ്ങത്തൂരിൽ വെച്ചാണ് മർദ്ദനം നടന്നത്. ബസിൽ കയറിയ വിദ്യാർഥിനിക്ക് പാസില്ലാത്തതിനാൽ ഫുൾ ചാർജ് ഈടാക്കിയതിനാണ് കണ്ടക്ടറെ മർദ്ദിച്ചതെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. വിദ്യാർഥിനിയെ ഇറക്കിവിട്ടെന്നും തള്ളിയിട്ടെന്നും ആരോപിച്ച് വിദ്യാർഥിനിയുടെ ഭർത്താവടക്കമുള്ള ബന്ധുക്കൾ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ബസിൽ കുട്ടികളടക്കമുള്ള സ്ത്രീ യാത്രക്കാർ ഉള്ളപ്പോഴാണ് കണ്ടക്ടറെ ആക്രമിച്ചത്. മർദ്ദനം കണ്ട് ഇവർ നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അക്രമത്തിൽ പരിക്കേറ്റ വിഷ്ണുവിനെ തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചൊക്ലി പൊലീസിൽ ജീവനക്കാർ പരാതി നൽകി. പ്രതിഷേധ സൂചകമായി തലശേരി - തൊട്ടിൽപ്പാലം റൂട്ടിൽ ബസ് സമരം നടത്താനുള്ള ഒരുക്കത്തിലാണ് ജീവനക്കാർ.