ഗോവിന്ദച്ചാമിക്ക് ജയില്‍ ചാടാൻ ആരുടെയും സഹായം ലഭിച്ചില്ല, ഇടതുകൈക്ക് അസാമാന്യ കരുത്തെന്ന് അന്വേഷണ റിപ്പോര്‍ട്ട്


കൊടുംകുറ്റവാളി ഗോവിന്ദച്ചാമിക്ക് കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് പുറത്തുകടക്കാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്.


ജയില്‍ച്ചാട്ടത്തിന് ജീവനക്കാരോ സഹതടവുകാരോ സഹായിച്ചതിന് തെളിവില്ല. സെല്ലില്‍ തുണിയെത്തിയതില്‍ ആശയക്കുഴപ്പമുണ്ട്. ഗോവിന്ദച്ചാമിയുടെ ഇടതുകൈക്ക് അസാമാന്യ കരുത്തുണ്ട്. അഴികള്‍ മുറിച്ചതില്‍ ശാസ്ത്രീയ പരിശോധന വേണമെന്നും റിപ്പോർട്ടില്‍ ശുപാർശ ചെയ്യുന്നു.

മാസങ്ങളുടെ ആസൂത്രണത്തിന് ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. 28 ദിവസത്തോളം എടുത്താണ് സെല്ലിന്റെ അഴികള്‍ മുറിച്ചുമാറ്റിയതെന്നാണ് വിവരം. ജയില്‍ ചാടിയ ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചിരുന്നു. നാട്ടുകാരില്‍ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ തളാപ്പിലെ ഒഴിഞ്ഞ കെട്ടിടത്തിന് സമീപത്തെ കിണറ്റില്‍ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. നിലവില്‍ ഗോവിന്ദച്ചാമിയെ കൂടുതല്‍ സുരക്ഷയുള്ള വിയ്യൂർ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

ഗോവിന്ദച്ചാമി പുറത്തു ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സെല്ലിലെ കമ്ബിയുടെ താഴ്‌ഭാഗം മുറിച്ചുമാറ്റിയ ശേഷം ആ വിടവിലൂടെ നിരങ്ങി പുറത്തിറങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്. സെല്ലിന് പുറത്തിറങ്ങിയതിന് ശേഷം മൂന്നുതവണയായി തുണി ഉള്‍പ്പെടെയുള്ള ചില സാധനങ്ങള്‍ എടുക്കുന്നതും കാണാം.

കണ്ണൂർ ടൗണ്‍ ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ ജയില്‍ ജീവനക്കാരുടെയും സഹതടവുകാരുടെയും മൊഴിയെടുത്തിരുന്നു. ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന പത്താം നമ്ബർ ബ്ലോക്കിലുള്ള തടവുകാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ജയില്‍ വകുപ്പിന്റെ ആഭ്യന്തര അന്വേഷണവും പൂർത്തിയായിട്ടുണ്ട്. ഉത്തരമേഖല ഡിഐജി വി.ജയകുമാറാണ് അന്വേഷണം നടത്തിയത്. സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഒരാള്‍ക്കെതിരെ നടപടിക്ക് ശുപാർശയുമുണ്ട്.
Previous Post Next Post