തിരുവനന്തപുരം: കുട്ടികളുമായി ഉല്ലാസയാത്രക്ക് പോയി മടങ്ങിവരുന്നുവെന്ന വ്യാജേന എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും കടത്തിയ യുവതിയുൾപ്പെടെ നാലുപേർ പിടിയിലായി. വട്ടിയൂർക്കാവ് ഐഎഎസ് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന ശ്യാം(35) ഇയാളുടെ പെൺസുഹൃത്ത് രശ്മി(31), ആര്യനാട് കടുവാക്കുഴി കുരിശടിയിൽ നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ(24), രാജാജി നഗർ സ്വദേശി സഞ്ജയ്(26) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളിലൊരാളായ രശ്മിയുടെ കുട്ടികളും കാറിലുണ്ടായിരുന്നു. ഉല്ലാസയാത്രക്ക് പോയി മടങ്ങിവരുന്നുവെന്ന വ്യാജേനയാണ് കുട്ടികളെയും സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ബൈപ്പാസിലെ കോവളം ജങ്ഷനിൽവെച്ച് നടത്തിയ പരിശോധനയിൽ കാറിനുളളിൽ ഒളിപ്പിച്ചുവെച്ച നിലയിൽ അരക്കിലോ എംഡിഎംഎ, ഒൻപതുഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ സിറ്റി ഡാൻസാഫ് കണ്ടെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന കാറും സംഘം കസ്റ്റഡിയിലെടുത്തു.
കാറിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം കോവളത്ത് മഫ്തിയിലുണ്ടായിരുന്നു. പൊലീസ് പിൻതുടരുന്നു എന്ന സംശയത്തെ തുടർന്ന് കാറുമായി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ഡാൻസാഫ് സംഘം പിൻതുടർന്ന് പിടികൂടുകയായിരുന്നു.കൊല്ലം ചാത്തന്നൂരിൽ നിന്ന് മൂന്നുമാസം മുൻപ് പണയത്തിനെടുത്ത കാറിലായിരുന്നു സംഘം മയക്കുമരുന്ന് കടത്തിയത്. ബംഗളൂരുവിൽ നിന്ന് മയക്കുമരുന്നുമായി ശ്യാമും രശ്മിയും തമിഴ്നാട്ടിലെ കാവല്ലൂരെത്തുകയും സുഹൃത്തുക്കളോട് കാറുമായി അവിടെ എത്താൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് കന്യാകുമാരിയിലെത്തിയ സംഘം തീരദേശ റോഡുവഴിയാണ് കോവളത്ത് എത്തിയത്.