2000 രൂപയിലേറെ വരുന്ന യുപിഐ പേയ്‌മെന്റുകള്‍ക്ക് ജിഎസ്ടി ഈടാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. രാജ്യസഭയിലാണ് ഇക്കാര്യം കേന്ദ്രം അറിയിച്ചത്.
2000 രൂപയില്‍ കൂടുതലുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്ടി ചുമത്താൻ ജിഎസ്ടി കൗണ്‍സില്‍ ശുപാർശ ചെയ്തിട്ടില്ലെന്ന് ധനകാര്യ സഹ മന്ത്രി പങ്കജ് ചൗധരി സഭയെ അറിയിച്ചു. കേന്ദ്ര, സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുത്ത അംഗങ്ങളുള്‍പ്പെടുന്ന ഭരണഘടന സ്ഥാപനമായ ജിഎസ്ടി കൗണ്‍സിലിന്റെ ശുപാർശയനുസരിച്ചാണ് ജിഎസ്ടി നിരക്കുകളും ഇളവുകളുമൊക്കെ തീരുമാനിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടിന് ജിഎസ്ടി ഏർപ്പെടുത്താൻ നീക്കമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കർണാടക സംസ്ഥാന വാണിജ്യനികുതി വകുപ്പ് 6,000 ഓളം ചെറുകിട വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിയ പശ്ചാത്തലത്തിലാണ് ഇത്. നോട്ടീസ് വന്നതോടെ വ്യാപാരികള്‍ യുപിഐ ബഹിഷ്കരണത്തിലേക്ക് കടന്നു. മുൻകാല പ്രാബല്യത്തോടെ നികുതി ഈടാക്കാനുള്ള നോട്ടീസ് പിൻവലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചർച്ചയില്‍ അറിയിച്ചതിനെ തുടർന്ന് വ്യാപാരികള്‍ പ്രതിഷേധ നടപടികള്‍ അവസാനിപ്പിച്ചിരുന്നു.