തദ്ദേശ തെരഞ്ഞെടുപ്പ്: ട്വന്റി20 പ്രവർത്തനം വ്യാപിപ്പിക്കുന്നു; 50 പഞ്ചായത്തുകളിൽ മത്സരിക്കും

 

കൊച്ചി: അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ എറണാകുളത്തെ 50 ഓളം പഞ്ചായത്ത്, മുനിസിപ്പിലാറ്റി എന്നിവിടങ്ങളിലും കൊച്ചി കോർപ്പറേഷനിലും മത്സരിക്കാൻ ട്വന്റി20 പദ്ധതിയിടുന്നു. നിലവിൽ നാല് പഞ്ചായത്തുകളിൽ ട്വന്റി 20യാണ് ഭരണം നടത്തുന്നത്. എറണാകുളം ജില്ലാ പഞ്ചായത്തിൽ രണ്ട് അംഗങ്ങളുമുണ്ട്. പാർട്ടി മുന്നോട്ടു വെക്കുന്ന ക്ഷേമ പദ്ധതികളും വികസനാധിഷ്ഠിത സമീപനവും തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടാൻ സഹായിക്കുമെന്നാണ് ട്ന്റി 20യൂടെ വിലയിരുത്തൽ.


''കുറഞ്ഞത് 50 പഞ്ചായത്തുകളിലെങ്കിലും മത്സരിക്കാനാണ് തീരുമാനം. അതുപോലെ മുനിസിപ്പാലിറ്റികളിലും കൊച്ചി കോർപ്പറേഷനിലും പാർട്ടി മത്സരിക്കും. മത്സരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ എല്ലാ വാർഡുകളിലും സ്ഥാനാർത്ഥികളുണ്ടാകും. കേരളത്തിലെ ജനങ്ങൾ മറ്റൊരു ബദൽ തേടുകയാണ്. ട്വന്റി 20 ശക്തമായ ഒരു പാർട്ടിയായി മാറിയിരിക്കുന്നു, തദ്ദേശ തെരഞ്ഞെടുപ്പിൽ ഗണ്യമായ സ്വാധീനം ചെലുത്താൻ കഴിയും.''  ട്വന്റി20 കോർഡിനേറ്ററും കിറ്റക്‌സ് ഗാർമെന്റ്‌സ് എംഡിയുമായ സാബു ജേക്കബ് പറഞ്ഞു.


2015ൽ രൂപീകൃതമായ ട്വന്റി 20 പാർട്ടി, അക്കൊല്ലം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം പഞ്ചായത്തിൽ മത്സരിക്കുകയും 19 ൽ 17 സീറ്റുകൾ നേടി അധികാരത്തിൽ വരികയും ചെയ്തു. 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ, എറണാകുളത്തെ മൂന്ന് പഞ്ചായത്തുകളിലേക്ക് കൂടി ട്വന്റി 20 സാന്നിധ്യം വ്യാപിപ്പിച്ചു. ഐക്കരനാട് പഞ്ചായത്തിൽ 14 സീറ്റുകളും നേടി. കുന്നത്തുനാട് പഞ്ചായത്തിൽ 18 സീറ്റുകളിൽ 11 എണ്ണം നേടി. മഴുവണ്ണൂർ പഞ്ചായത്തിൽ 19 ൽ 14 സീറ്റുകളും ട്വന്റി 20 നേടി.


എറണാകുളം ജില്ലാ പഞ്ചായത്തിൽ ട്വന്റി 20യ്ക്ക് രണ്ട് പ്രതിനിധികളുണ്ട്. കോലഞ്ചേരി ഡിവിഷനിൽ നിന്നും ഉമാമഹേശ്വരി കെ ആർ, വെങ്ങോല ഡിവിഷനിൽ നിന്നും നാസർ പി എം എന്നിവരാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് നാല് മാസങ്ങൾക്ക് ശേഷം നടന്ന 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, ട്വന്റി 20 സ്ഥാനാർത്ഥി സുജിത് പി സുരേന്ദ്രൻ 42,701 വോട്ടുകൾ നേടി. ഇപ്പോൾ സംസ്ഥാനത്തുടനീളം ട്വന്റി 20ക്ക് സാന്നിധ്യമുണ്ട്, 14 ജില്ലകളിലും പാർട്ടി കമ്മിറ്റികളുണ്ട്. സാബു ജേക്കബ് പറഞ്ഞു.


കിഴക്കമ്പലത്തും ഐക്കരനാടും ഗാർഹിക വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ 25% നൽകാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള അധിക ക്ഷേമ പദ്ധതികൾ എന്ന നിലയിലാണ് പ്രഖ്യാപനം. ''കിഴക്കമ്പലത്ത് 32 കോടി രൂപയും ഐക്കരനാട്ടിൽ 14 കോടി രൂപയും മിച്ച ബജറ്റ് ഉണ്ടായിരുന്നു. ഇത് അഴിമതിരഹിത ഭരണത്തെ സൂചിപ്പിക്കുന്നു. അതിനാൽ അടുത്ത ഘട്ടം ജനങ്ങളുടെ ക്ഷേമമാണ്, കാരണം മിച്ചത്തിന്റെ ഗുണങ്ങൾ പൊതുജനങ്ങൾക്കും ലഭിക്കണം. വികസനത്തോട് ട്വന്റി 20 ശാസ്ത്രീയ സമീപനമാണ് സ്വീകരിക്കുന്നത്. അതേസമയം മറ്റുള്ളവർ പരമ്പരാഗത രാഷ്ട്രീയം പിന്തുടരുന്നു. ക്ഷേമം, പ്രതിരോധം, ദീർഘകാല ആസൂത്രണം എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം. ''സാബു ജേക്കബ് പറഞ്ഞു.


പഞ്ചായത്തുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിയന്ത്രണങ്ങളും പരിമിതികളുമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ നൽകേണ്ടതുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ ട്വന്റി 20 രണ്ട് സ്ഥാനാർത്ഥികളെ നിർത്തി. ചാലക്കുടിയിൽ ചാർലി പോൾ 1,05,642 വോട്ടുകൾ നേടി. എറണാകുളത്ത് ആന്റണി ജൂഡ് 39,808 വോട്ടുകൾ നേടി. 2015-ൽ ഒരു തദ്ദേശ സ്ഥാപനത്തിൽ അധികാരമുണ്ടായിരുന്ന ട്വന്റി20 പാർട്ടി 2020-ൽ അത് നാലായി വർധിപ്പിച്ചുവെന്നും സാബു ജേക്കബ് കൂട്ടിച്ചേർത്തു.

Previous Post Next Post